പാട്ടും നൃത്തവുമായി തൃശൂരിൽ കളറായി ബോൺ നതാലെ ആഘോഷം; അണിനിരന്നത് 15,000 പാപ്പമാർ
തൃശൂർ: ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി തൃശൂർ നഗരത്തെ പാപ്പമാരുടെ നഗരമാക്കി മാറ്റി 'ബോൺ നതാലെ' റാലി. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ആഘോഷങ്ങളുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവ്വഹിച്ചു. ബോൺ നതാലെ വർക്കിങ് ചെയർമാൻ ഫാ. ജോൺ പോൾ ചെമ്മണൂരും ജനറൽ കൺവീനർ ജോർജ് ചിറമ്മലും ചേർന്ന് പതാക ഏറ്റുവാങ്ങി.
സാംസ്കാരിക തലസ്ഥാനത്തെ വിസ്മയിപ്പിച്ച ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക-ആത്മീയ രംഗത്തെ പ്രമുഖർ അണിനിരന്നു. കർദിനാൾ മാർ ജോർജ് കൂവക്കാട്, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു. വിവിധ സഭകളുടെ അധ്യക്ഷന്മാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
റാലിയിലെ പ്രധാന ആകർഷണം റോബോട്ട് ക്രിസ്മസ് പാപ്പയായിരുന്നു. തിരുക്കുടുംബത്തിന്റെ നിശ്ചലദൃശ്യം, അലങ്കരിച്ച കുതിര വാഹനം, മൂന്ന് ഒട്ടകങ്ങളുടെ അകമ്പടിയോടെയെത്തിയ രാജാക്കന്മാർ എന്നിവർ റാലിക്ക് മിഴിവേകി. ഡ്രോണിൽ ഉയർന്നു പറക്കുന്ന സാന്താക്ലോസിനെ കാണാനും വൻ ജനക്കൂട്ടമാണ് നഗരത്തിൽ തടിച്ചുകൂടിയത്.