നിലമ്പൂർ പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടി സെക്രട്ടറി തലയിൽ കെട്ടിവയ്ക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം എന്ന് പിവി അൻവർ. എം വി ഗോവിന്ദനെ ശാസിച്ചതിൽ അതിശയോക്തിയില്ല

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വരുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. മുഖ്യമന്ത്രി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ശാസിച്ചെന്ന വാര്‍ത്തയില്‍ അതിശയം തോന്നുന്നില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് സിപിഐഎം വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയും യോഗത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ ശാസിച്ചു എന്ന വാര്‍ത്ത കേട്ടു.
മൈക്ക് കിട്ടുമ്പോള്‍ എന്തും വിളിച്ചു പറയരുതെന്ന് ''സംസ്ഥാന സെക്രട്ടറിയായ'' ഗോവിന്ദന്‍ മാഷെ മുഖ്യമന്ത്രി താക്കീത് ചെയ്തത്രേ!', അദ്ദേഹം പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്വം പാവം പാര്‍ട്ടി സെക്രട്ടറിയുടെയും സഖാക്കളുടെയും തലയില്‍ വെക്കാനുള്ള അടവല്ലാതെ മറ്റൊന്നുമല്ല ഇതെന്ന് പി വി അന്‍വര്‍ കുറ്റപ്പെടുത്തി.
'പിണറായിസത്തിന്റെ കൈപ്പുരസം പാര്‍ട്ടി സെക്രട്ടറിക്കും ഇപ്പോള്‍ മനസിലായിക്കാണും. സംസ്ഥാനത്തെ ജനങ്ങള്‍ക്കും പാവപ്പെട്ട സഖാക്കള്‍ക്കും വേണ്ടി പിണറായിസം നിര്‍വ്വചിക്കാന്‍ സാധിച്ചതില്‍ അഭിമാനം മാത്രം', പി വി അന്‍വര്‍ പറഞ്ഞു.