ജീവിത യാത്രയിൽ ഇടം കിട്ടാത്തവരെ ചേർത്തുനിർത്തുന്നതാണ് ക്രിസ്‌തുമസ്: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

 
3444

കണ്ണൂർ: ജീവിത യാത്രയിൽ ഇടം കിട്ടാത്തവരെ ചേർത്തുനിർത്തുന്നതാണ് ക്രിസ്‌തുമസ് നൽകുന്ന സന്ദേശമെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

കണ്ണൂർ സ്റ്റേഡിയം കോർണറിൽ എക്യുമെനിക്കൽ ഫെലോഷിപ്പ് സംഘടിപ്പിച്ച ക്രിസ്‌തുമസ് ആഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം എന്ന് യേശുവിൻ്റെ ജനന വേളയിൽ മാലാഖമാർ പാടിയ ഗാനമാണ് എക്കാലത്തേയും ക്രിസ്‌തുമസ് സന്ദശേം. അപരന്റെ സങ്കടങ്ങളോട് ആഭിമുഖ്യമുള്ളവനാണ് നല്ല മനസുള്ളവൻ.

സന്മനസുള്ളവർക്ക് സമാധാനം നൽകാൻ കഴിയും. എന്റെ മതവും രാഷ്ട്രീയവും മാത്രമാണ് നല്ലതെന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നാട്ടിൽ ഭിന്നതകളും അസ്വസ്ഥതകൾക്കും കാരണമാകുന്നത്.

അത്തരം പേരുദോഷം മാറ്റാൻ എല്ലാവരും പരിശ്രമിക്കണമെന്ന് ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. യേശു പുൽക്കൂട്ടിൽ ജനിച്ചതോടെ പൂൽക്കൂട് പുണ്യസ്ഥലമായും എല്ലാവർക്കും കടന്നു ചെല്ലാവുന്ന ഇടമായും മാറിയെന്ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല സന്ദേശത്തിൽ പറഞ്ഞു.

പൊട്ടിപ്പൊളിഞ്ഞു കിടന്ന റോഡുകൾ നന്നാക്കി ജനോപകാര പ്രദമാക്കിയ കോർപറേഷൻ ഭരണത്തിന്റെ തുടർച്ചയിൽ നാടിന്റെ വികസനത്തിനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. നിരാശ പകരാതെ പ്രത്യാശ പകരുന്നതാണ് ക്രിസ്‌തുമസ് എന്ന് കോട്ടയം രൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ സന്ദേശത്തിൽ പറഞ്ഞു.

ജീവിതത്തിൽ നിരാശരായി കഴിയുന്നവർക്ക് പ്രത്യാശ നൽകാൻ കഴിയണം. കൂടെ നടക്കാനും കേൾക്കാനും ആളുണ്ടെങ്കിൽ നിരാശ മാറി പ്രത്യാശയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഡെപ്യൂട്ടി മേയറും നിയുക്ത മേയറുമായ പി. ഇന്ദിര ആഘോഷം ഉദ്ഘാടനം ചെയ്‌തു. നാടിന്റെ സൗന്ദര്യം പാതയോരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിലാണെന്നും കഴിവുള്ളവരെ കൂട്ടിയിണക്കി നല്ല മാറ്റം ഉണ്ടാക്കാൻ എല്ലാവരുടേയും സഹായം ഉണ്ടാകണമെന്നും പി. ഇന്ദിര അഭ്യർഥിച്ചു.

സിസ്റ്റർ അഞ്ജലി, റവ. ഡോ. സ്‌കറിയ കല്ലൂർ, ഫാ. വിനോദ്, ഫാ. ജോമോൻ ചെന്പകശേരിൽ എന്നിവർ പ്രസംഗിച്ചു. ഫാ. നോബിൾ മാത്യു സ്വാഗതവും ഫാ. ജോർജ് മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

Tags

Share this story

From Around the Web