ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകം: ദേവാലയത്തില്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിൽ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്

വാഷിങ്ടൺ: അമേരിക്കൻ ക്രൈസ്തവ ആക്ടിവിസ്റ്റായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് ശേഷം ദേവാലയത്തില്‍ പോകുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവജനങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായതായി ന്യൂമാന്‍ മിനിസ്ട്രിയുടെ റിപ്പോർട്ട്. മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത തിരക്കാണ് ദിവ്യബലികളില്‍ അനുഭവപ്പെടുന്നതെന്ന് ന്യൂമാന്‍ മിനിസ്ട്രിയുടെ സഹ സ്ഥാപകനായ മാറ്റ് സെറൂസെന്‍ പറഞ്ഞു.
ചാര്‍ളി കിര്‍ക്കിന്റെ മരണത്തെ തുടര്‍ന്ന് നിരവധി കോളജ് വിദ്യാര്‍ത്ഥികള്‍ ആത്മീയ മാര്‍ഗോപദേശം തേടാന്‍ ആരാംഭിച്ചതായും അദേഹം പറഞ്ഞു. ‘ഞാന്‍ എന്തുചെയ്യണം?’ എന്താണ് തിന്മ? ദൈവം ഇത് എന്തുകൊണ്ട് അനുവദിക്കുന്നു?’ തുടങ്ങിയ ചോദ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായും ചോദിക്കുന്നതെന്നും മാറ്റ് സെറൂസെന്‍ കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 10 ന് കിര്‍ക്കിന്റെ മരണ ശേഷം കിര്‍ക്കിന്റെ സ്വാധീനത്താല്‍ പ്രചോദിതരായി നിരവധിയാളുകള്‍ ആദ്യമായി പള്ളിയില്‍ പോകാനോ പള്ളിയിലേക്ക് മടങ്ങാനോ പദ്ധതിയിടുന്നതായി വ്യക്തമാക്കുന്ന പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാം, ടിക്ക് ടോക്ക്, എക്‌സ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ചാർളി കിർക്കിന്റെ കൊലപാതകത്തിന് പിന്നാലെ യുവാക്കളിൽ മതത്തോടും ആത്മീയ ചിന്തകളോടുമുള്ള പുതുക്കിയ തിരിഞ്ഞുനോട്ടമാണ് അമേരിക്കൻ ക്യാമ്പസുകളിലെ ഈ മാറ്റത്തിന്റെ മുഖ്യകാരണമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.