പശ്ചിമ ആഫ്രിക്കയില്‍ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു

ഫ്രീടൌണ്‍: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയേറാ ലിയോണിൽ കത്തോലിക്ക വൈദികൻ ക്രൂരമായി കൊല്ലപ്പെട്ടു. കെനിമയിലെ അമലോത്ഭവ ഇടവക ദേവാലയ വികാരി ഫാ. അഗസ്റ്റിൻ ദൗഡ അമാഡുവാണ് ഓഗസ്റ്റ് 30 പുലര്‍ച്ചെ കൊല്ലപ്പെട്ടത്.
ഇടവക സമൂഹത്തിനിടയില്‍ അജപാലന സാമൂഹിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയ വൈദികനാണ് ഫാ. അഗസ്റ്റിൻ. സിയറ ലിയോണിന്റെ കിഴക്കൻ മേഖലയുടെ തലസ്ഥാനമായ കെനിമയില്‍ ആയുധധാരികൾ നടത്തിയ കടന്നാക്രമണത്തിലാണ് വൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടത്.
പ്രാദേശിക സുരക്ഷാസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ യുവജനങ്ങള്‍ക്കും ദുർബലരായ കുടുംബങ്ങൾക്കും വേണ്ടി സജീവമായി ഇടപെട്ടിരുന്ന വൈദികനായിരിന്നു ഫാ. അഗസ്റ്റിൻ ദൗഡ. അഴിമതിക്കും കുറ്റകൃത്യങ്ങൾക്കുമെതിരായി അദ്ദേഹം ശക്തമായി സ്വരമുയര്‍ത്തിയിരിന്നു. മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ, വഴികാട്ടിയെയും പിതാവിനെയുമാണ് നഷ്ടപ്പെട്ടതെന്നു പ്രദേശത്തെ വിശ്വാസികള്‍ പ്രതികരിച്ചു. കെനിമ രൂപതാനേതൃത്വവും ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ചു.