കത്തോലിക്കാ കോൺഗ്രസ് അവകാശ സംരക്ഷണയാത്ര ഒക്ടോബർ 13 മുതൽ 24 വരെ

കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 13 മുതൽ 24 വരെ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ‘അവകാശ സംരക്ഷണയാത്ര’ നടത്തും.
ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന ജാഥ, കാസർകോഡ് ജില്ലയിലെ പനത്തടിയിൽ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി ഉദ്‌ഘാടനം ചെയ്യും.
ബിഷപ്പ് ലഗേറ്റ് മാർ റെമിജിയുസ് ഇഞ്ചനാനി യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ജാഥ കടന്നുവരുന്ന സ്ഥലങ്ങളിൽ വിവിധ രൂപതാധ്യക്ഷന്മാമാർ, സമുദായ-സാമൂഹ്യനേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും.
‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക, ജസ്റ്റിസ് ‘ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു നടപ്പിലാക്കുക, വന്യമൃഗശല്യവും ഭൂപ്രശ്നങ്ങളും അവസാനിപ്പിക്കുക, റബ്ബർ, നെല്ല് ഉൾപ്പെടെ കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ചയ്ക്കു പരിഹാരം കാണുക, വിദ്യാഭ്യാസ-ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര നടത്തുന്നത്.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ, രൂപത ഭാരവാഹികൾ നേതൃത്വം നൽകുന്ന ജാഥയ്ക്ക് 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നൽകും.
ഒക്ടോബർ 24 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്കു നടക്കുന്ന വമ്പിച്ച പ്രകടനത്തോടെ ജാഥ സമാപിക്കും. ജനകീയ ആവശ്യങ്ങളോട് രാഷ്ട്രീയപാർട്ടികൾ സ്വീകരിക്കുന്ന അവഗണനകളും ഇരട്ടത്താപ്പും അംഗീകരിക്കാനാവില്ല. നാളുകളായി ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ലായെങ്കിൽ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശക്തമായ നിലപാടെടുക്കാൻ നിർബന്ധിതരാകുമെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃത്വം പ്രസ്താവിച്ചു.
ഡയറക്ടർ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ജെ ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചകുന്നേൽ, ഭാരവാഹികളായ ഡോ കെ എം ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, ജോർജ് കോയിക്കൽ, ബിജു സെബാസ്റ്റ്യൻ, ഫിലിപ്പ് വെളിയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ക്രമീകരണങ്ങൾ നടന്നുവരുന്നതായി സംഘാടകസമിതി അറിയിച്ചു.