മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ചു, നോര്‍വേ പത്രത്തിലെ കാര്‍ട്ടൂണിനെതിരെ വിമര്‍ശനം

 
modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് നോര്‍വേയിലെ പത്രം. മകുടി ഊതുന്ന പാമ്പാട്ടിയായി മോദിയെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണില്‍, പാമ്പിന്‍ കൂടയില്‍നിന്ന് പാമ്പിനു പകരം പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന പൈപ്പ് ഉയര്‍ന്നുവരുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആഫ്റ്റന്‍പോസ്റ്റന്‍ എന്ന പത്രത്തില്‍ ഇന്ത്യന്‍ വിദേശനയം സംബന്ധിച്ച് 'സമര്‍ഥനും അല്‍പ്പം ശല്യക്കാരനുമായ ആള്‍' എന്ന തലക്കെട്ടില്‍ ഫ്രാങ്ക് റോസ്വികിന്‍ എഴുതിയ ലേഖനത്തോടൊപ്പമാണ് വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാര്‍ട്ടൂണ്‍ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി കാണുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ കൊളോണിയല്‍ മനോഭാവത്തിന്റെ തെളിവാണ് ഇതെന്ന് വിമര്‍ശനമുയര്‍ന്നു. ഇന്ത്യയോടും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട നേതാവിനോടും അനാദരവ് കാണിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്ന് പലരും കുറിച്ചു. യൂറോപ്പിലുള്ളവര്‍ ഇപ്പോഴും കൊളോണിയല്‍ ഫാന്റസിയില്‍നിന്ന് പുറത്തുകടന്നിട്ടില്ലെന്നാണ് ചിലരുടെ വിമര്‍ശനം.

നോര്‍വേ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് മോദി ഒഴിഞ്ഞുമാറിയെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. നോര്‍വേ പ്രധാനമന്ത്രിക്കൊപ്പം സംയുക്ത പ്രസ്താവനയ്ക്ക് മോദി എത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകയായ ഹെല്ല ലിങ് ചോദ്യം ചോദിച്ചത്. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം. എന്നാല്‍, പ്രധാനമന്ത്രി മറുപടി പറയാതെ നടന്നകലുകയായിരുന്നു. ചോദ്യം ചോദിക്കുന്ന വീഡിയോ അടക്കം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

Tags

Share this story

From Around the Web