യുദ്ധം ഒന്നിനും പരിഹാരമല്ല: ഇറാഖിലെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക അറിയിച്ച് കർദ്ദിനാൾ ലൂയിസ് സാക്കോ

 
333

പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളിലും യുദ്ധഭീതിയിലും ഇറാഖിലെ കത്തോലിക്കാ സഭാ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ കടുത്ത ആശങ്ക രേഖപ്പെടുത്തി. യുദ്ധം ഒരിക്കലും പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ ശാശ്വത സമാധാനം കൈവരിക്കാനാകൂ എന്നും കർദ്ദിനാൾ ഓർമ്മിപ്പിച്ചു.

ഇസ്രായേൽ-അമേരിക്കൻ സഖ്യവും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക നീക്കങ്ങൾ ഇറാഖിനെ വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാഖിലെ എർബിൽ, ബാഗ്ദാദ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ജനങ്ങൾക്കിടയിൽ വലിയ ഭീതി പടർത്തിയിട്ടുണ്ട്. 2003-ലെ യുഎസ് അധിനിവേശത്തിന് ശേഷം ഇറാഖ് അനുഭവിച്ച അരാജകത്വവും നാശനഷ്ടങ്ങളും കർദ്ദിനാൾ സാക്കോ അനുസ്മരിച്ചു.

“ഞങ്ങൾ ഇത് മുൻപും അനുഭവിച്ചിട്ടുള്ളതാണ്, ഇനിയുമൊരു തകർച്ച താങ്ങാൻ ഇറാഖിന് കഴിയില്ല,” കർദ്ദിനാൾ പറഞ്ഞു. യുദ്ധം തുടർന്നാൽ നിനവേ സമതലം പോലുള്ള ചരിത്രപ്രധാനമായ ക്രൈസ്തവ കേന്ദ്രങ്ങളിൽ നിന്ന് വിശ്വാസികൾക്ക് വീണ്ടും പലായനം ചെയ്യേണ്ടി വരും. ഇത്തവണ കൂടി അവർക്ക് നാടുവിടേണ്ടി വന്നാൽ അവർ ഒരിക്കലും തിരിച്ചുവരില്ലെന്നും ഇറാഖിലെ ക്രൈസ്തവ സാന്നിധ്യം തന്നെ ഇല്ലാതാകുമെന്നും കർദ്ദിനാൾ മുന്നറിയിപ്പ് നൽകി.

Tags

Share this story

From Around the Web