സംഘർഷഭരിതമായ മ്യാന്മറിൽ സമാധാനത്തിനായി വീണ്ടും അഭ്യർഥിച്ച് കർദിനാൾ ബോ
മ്യാന്മറിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ (സിബിസിഎം) പ്രസിഡന്റ് കർദിനാൾ ചാൾസ് മൗങ് ബോ, സമാധാനത്തിനും നിരായുധീകരണത്തിനും വേണ്ടി വീണ്ടും അഭ്യർഥന നടത്തി. ക്രിസ്തുമസ് സന്ദേശത്തിലൂടെയാണ് കർദിനാൾ വീണ്ടും അഭ്യർഥന നടത്തിയത്.
“യുദ്ധം, ഭീകരത, അസമത്വം എന്നിവയാൽ പ്രത്യാശ തകർന്നിട്ടുണ്ടെങ്കിലും, സമാധാനം മനുഷ്യരാശിയുടെ നിഷേധിക്കാനാവാത്ത ആവശ്യമായി തുടരുന്നു. ‘നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ’ എന്ന ആശംസ പങ്കുവയ്ക്കുന്ന ഈ സമയത്ത്, ഉണ്ണീശോ വാഗ്ദാനം ചെയ്യുന്ന സമാധാനം അതിനു സഹായകമാകും” – മ്യാന്മറിലെ യാങ്കോണിലെ ആർച്ച് ബിഷപ്പ് കർദിനാൾ ചാൾസ് മൗങ് ബോ പറഞ്ഞു.
“ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം ആയുധങ്ങളില്ലാത്ത സമാധാനമാണ്” – തന്റെ രാജ്യത്തെ സംഘർഷത്തെയും ലോകമെമ്പാടുമുള്ള യുദ്ധങ്ങളെയും കുറിച്ച് ചിന്തിച്ചുകൊണ്ട്, കർദിനാൾ വീണ്ടും ഉറപ്പിച്ചുപറഞ്ഞു. യേശു അക്രമമില്ലാതെ രാഷ്ട്രീയവും സാമൂഹികവുമായ പരിവർത്തനം കൊണ്ടുവന്നതെങ്ങനെയെന്നും കർദിനാൾ ബോ അനുസ്മരിച്ചു.