ക്രിസ്തു മതത്തിന്റെ പ്രഭാവകേന്ദ്രമായ ബ്രിട്ടൻ ഇനി ക്രിസ്ത്യൻ രാജ്യമല്ല, ക്രിസ്തുമതം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചപ്പോൾ രാജ്യത്ത് മതമില്ലാത്തവർ 37.2 % ആയി ഉയർന്നു
 

 
britain

ബ്രിട്ടൻ ഇനി ക്രിസ്ത്യൻ രാജ്യമല്ല... പലരെയും ഞെട്ടിക്കുന്ന വർത്തയാണിത്. ഒരുകാലത്ത് ക്രിസ്തുമതത്തിൻ്റെ ഈറ്റില്ലമായിരുന്ന ഗ്രേറ്റ് ബ്രിട്ടൻ ഇനി ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമല്ല എന്നത് യാഥാർഥ്യമായിരിക്കുന്നു. ഒരർത്ഥത്തിൽ ബ്രിട്ടനായിരുന്നു എക്കാലവും ലോകത്തെ ക്രിസ്തു മതത്തിന്റെ പ്രഭാവകേന്ദ്രം.

2021 ൽ നടന്ന സെൻസസ് പ്രകാരവും ന്യൂ റിസേര്‍ച്ച് സെന്‍റര്‍ (New Research Centre) നടത്തിയ ഏറ്റവും പുതിയ സർവ്വേ പ്രകാരവും ബ്രിട്ടനിൽ ക്രിസ്ത്യൻ ജനസംഖ്യ നിലവിൽ കേവലം 46.2 % ആണ്. 

പത്തുവർഷം മുൻപുവരെ 59.3 % ആയിരുന്നു എന്നോർക്കണം. വളരെ വ്യാപകമായി ബ്രിട്ടനിൽ മാത്രമല്ല, മറ്റു പല രാജ്യങ്ങളിലും ആളുകൾ ക്രിസ്തുമതം ഉപേക്ഷിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

ബ്രിട്ടനിൽ മതമില്ലാത്തവർ ഇന്ന് 37.2 % ആയി ഉയർന്നിരിക്കുന്നു. 2011 ൽ ഇത് 25 % ആയിരുന്നു. ഇതിനർത്ഥം വ്യാപകമായി ആളുകൾ മതമുപേക്ഷിക്കുന്നു എന്നതാണ്. വളരെ സുപ്രധാനമായ മറ്റൊരു വിവരം ആസ്‌ത്രേലിയയിലും ഫ്രാൻസിലും ക്രിസ്തുമതം ന്യുനപക്ഷമായി മാറിയിരിക്കുന്നു എന്നുള്ളതാണ്.

ആസ്‌ത്രേലിയയിൽ ക്രിസ്തുമതക്കാർ 47 % വും ഫ്രാൻസിൽ 46 % വുമായി കുറഞ്ഞിരിക്കുന്നു. ഉറുഗ്വേയിൽ 44 % മാത്രമാണ് ക്രിസ്ത്യൻ വിഭാഗങ്ങൾ. അവിടെ ഇന്ന് 52 % ആളുകളും ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്.

മതങ്ങളിൽ വിശ്വസിക്കാത്തവർ, തങ്ങളാണ് യഥാർത്ഥ മതേതരവാദികൾ എന്നാണവകാശപ്പെടുന്നത്. മൊത്തത്തിൽ നോക്കുമ്പോൾ ഇപ്പോഴും ക്രിസ്തുമതവിഭാഗങ്ങൾ തന്നെയാണ് ഇന്നും ലോകത്ത് ഒന്നാം സ്ഥാനത്തെങ്കിലും ക്രിസ്തുമതം ഉപേക്ഷിക്കുന്നവരുടെ എണ്ണം ലോകത്ത് അനുദിനം വർദ്ധിക്കുകയാണ്.

നമ്മുടെ നാട്ടിൽ മതപ്രചാരണത്തിനായി ക്രിസ്തുമതത്തിലെ കത്തോലിക്കാ വിഭാഗവും പെന്തകോസ്ത് വിഭാഗക്കാരും ധാരാളം പണം മുടക്കുന്നുണ്ട്. ഇവരുടെ പ്രവർത്തനമണ്ഡലം കൂടുതലായും ഉത്തരേന്ത്യയാണ്. 

അതുമായി ബന്ധപ്പെട്ട് പലപ്പോഴും വിവാദങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ലഭ്യമായ ചില കണക്കുകൾ പ്രകാരം ഇന്ത്യയിൽ മതം മാറുന്നവരിൽ ഹിന്ദുമതത്തിലെ പിന്നോക്ക ആദിവാസി വിഭാഗങ്ങളാണ് കൂടുതൽ.

അതുപോലെ കേരളത്തിൽ ക്രിസ്ത്യൻ പെന്തക്കോസ്ത് വിഭാഗങ്ങളുടെ അസഹ്യമായ ഒച്ചയും ബഹളവും കയ്യടികളുമായുള്ള പ്രാർത്ഥനാരീതിയിൽ ശക്തമായ എതിർപ്പുകൾ അതാതു സ്ഥലങ്ങളിലെ പ്രദേശവാസികളിൽ നിന്നും ഉയരുന്നുണ്ട്. 

ഇതുസംബന്ധമായ നിരവധി കേസുകൾ കേരളാ ഹൈക്കോടതിയിൽ നിലവിലുണ്ട്. പ്രാർത്ഥനകൾ ശാന്തവും നിശബ്ദവുമായാൽ അതിൻ്റെ മനോഹാര്യത ഒന്ന് വേറെയാണ്.

ക്രിസ്തുദേവൻ തൻ്റെ ശിഷ്യന്മാരുമായുള്ള അവസാനത്തെ അത്താഴത്തിനുശേഷം തനിക്ക് ഒന്ന് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ് ശിഷ്യരിൽ നിന്നും അൽപ്പം ദൂരെ മാറിയാണ് പോയിരുന്നു നിശബ്ദമായി ദൈവത്തോട് പ്രാർഥിച്ചത്. ശാന്തസുന്ദരമായ പ്രാർത്ഥനയ്ക്ക് അതില്പരം മാതൃക മറ്റെന്തുവേണം.

അതുപോലെതന്നെ നമ്മുടെ ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികളുടെ ശബ്ദം ക്ഷേത്ര കാമ്പൗണ്ടിൽ മാത്രമേ കേൾക്കാൻ പാടുള്ളുവെന്ന ബഹു. ഹൈക്കോടതി ഉത്തരവും ദേവസ്വം ബോർഡ് നിർദ്ദേശങ്ങളും ഒരു ക്ഷേത്രങ്ങളും പാലിക്കുന്നില്ല.

Tags

Share this story

From Around the Web