മണിപ്പൂരിൽ വീടിന് നേരെ ബോംബാക്രമണം; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലുണ്ടായ ബോംബാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. കുന്നിൻ പ്രദേശങ്ങളിൽ നിന്ന് തീവ്രവാദികൾ തൊടുത്തുവിട്ട ബോംബ് ജനവാസ മേഖലയിലെ വീടിന് മുകളിൽ പതിച്ചാണ് വൻ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ വീട് ഭാഗികമായി തകരുകയും ഗ്രാമവാസികൾ വലിയ പരിഭ്രാന്തിയിലാവുകയും ചെയ്തു.
ആക്രമണത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷാ സേന അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ പൊലീസിനെയും സൈന്യത്തെയും സ്ഥലത്ത് വിന്യസിച്ചു. മലനിരകൾ കേന്ദ്രീകരിച്ച് അക്രമികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും അധികൃതർ അറിയിച്ചു.
മറ്റൊരു സംഭവത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായ ഏഴ് വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായും ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഈ രണ്ട് സംഭവങ്ങളും മണിപ്പൂരിൽ വലിയ പ്രതിഷേധത്തിനും ദുഃഖത്തിനും കാരണമായിരിക്കുകയാണ്.