ചാകര പ്രതീക്ഷിച്ച് ബോട്ടുകൾ കടലിലേക്ക്; സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് തീരും, 52 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സ്യ ബന്ധന ബോട്ടുകൾ കടലിലിറങ്ങുന്നത്

സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. 52 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സ്യ ബന്ധന ബോട്ടുകൾ കടലിലിറങ്ങുന്നത്. വരുതിക്കാലത്തിനു ശേഷമുള്ള വലിയ പ്രതീക്ഷയിലാണ് തീരത്തെ മത്സ്യതൊഴിലാളികൾ.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടലിൽ പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പലയിടത്തു നിന്നും ലഭിച്ച ചാകര തുടരുമെന്ന പ്രതീക്ഷയും മത്സ്യത്തൊഴിലാളികൾക്ക് ഉണ്ട്. ട്രോളിങ് നിരോധനത്തോടുകൂടി നാടുകളിലേക്ക് മടങ്ങിപ്പോയ അതിഥി തൊഴിലാളികളും തിരിച്ചെത്തി.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മത്സ്യബന്ധന ഉപകരണങ്ങൾ ബോട്ടുകളിൽ ഘടിപ്പിക്കുന്ന തിരക്കിലാണ് മത്സ്യത്തൊഴിലാളികൾ. മുനമ്പം, വൈപ്പിൻ ഹാർബറുകളിലായി എഴുന്നൂറോളം ബോട്ടുകളാണ് തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കാത്തിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ജൂൺ 10 മുതലാണ് ട്രോളിങ് നിരോധനം ആരംഭിച്ചത്.
ഐസ് പ്ലാന്റുകളിൽ നിന്ന് ഐസ് ബ്ലോക്കുകളും കയറ്റി തുടങ്ങി. അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ട്രോളിങ് നിരോധനത്തിന് ശേഷം മത്സ്യമേഖലയ്ക്ക് ആവേശം കുറവാണ്.
കഴിഞ്ഞ സീസണിൽ ഈ രംഗത്തുള്ളവർക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നു. അവരിൽ പലരും ഇത്തവണ ബോട്ട് പണികൾ നടത്തിയിട്ടില്ല. അതിനാൽ മുഴുവൻ ബോട്ടുകളും കടലിൽ ഇറങ്ങാനുള്ള സാധ്യത കുറവാണ്.
സീസൺ ആരംഭിക്കുമ്പോൾ കിളിമീൻ, കണവ, ഉലുവാളി, തിരിയാൻ ഇനങ്ങളിൽപ്പെട്ട മീനുകളാണ് പ്രതീക്ഷിക്കുന്നത്. ഇവയിൽ കിളിമീനും കണവക്കുമാണ് ഡിമാന്റ്.