കഴിഞ്ഞ സർക്കാരിന്റെ ബോർഡ് അധ്യക്ഷന്മാരെ മാറ്റും, സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി: മുഖ്യമന്ത്രി വി.ഡി സതീശൻ
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച മുഴുവൻ ബോർഡ് - കോർപ്പറേഷൻ ചെയർമാൻമാരെയും മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നിയമസഭയിൽ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്താമാക്കുന്ന ധവളപത്രം അവതരിപ്പിച്ചതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് സുപ്രധാന ഭരണ - സാമ്പത്തിക തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്താനും, മകൾ നിരഞ്ജനയ്ക്ക് ജോലി നൽകാൻ റവന്യൂ വകുപ്പിനോട് ശിപാർശ ചെയ്യാനും സർക്കാർ തീരുമാനിച്ചു. ഇതിനുപുറമെ, സംസ്ഥാനം മുൻപൊരിക്കലും അഭിമുഖീകരിക്കാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനം വലിയ സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ 35,000 കോടി രൂപയുടെ പദ്ധതിയുള്ളതിൽ 15,000 കോടി രൂപ മാത്രമേ ബാക്കിയുള്ളൂ. പ്ലാനിലുണ്ടായിരുന്ന തുകയിൽ 20,500 കോടി രൂപയുടെ കുറവാണുള്ളത്. പണം ലഭിച്ചേക്കാമെന്ന കണക്കുകൂട്ടലിൽ മുൻ സർക്കാർ തെറ്റായ പദ്ധതികൾ തയ്യാറാക്കിയതാണ് ഈ വലിയ പ്രതിസന്ധിക്ക് കാരണം. ഇത് നിലവിലെ സർക്കാരിന് മേൽ വലിയ അധിക ബാധ്യതയാണ് അടിച്ചേൽപ്പിച്ചിരിക്കുന്നത്.