വാഴ്ത്തപ്പെട്ട സി. റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ സ്പെയിനിലെ തീയേറ്ററുകളിൽ പ്രദർശനത്തിന്
ഭാരതത്തിന്റെ രക്തസാക്ഷി വാഴ്ത്തപ്പെട്ട സി. റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ (The Face of the Faceless) എന്ന സിനിമ സ്പെയിനിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.
വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതവും ത്യാഗവും പ്രമേയമാക്കിയ ഈ ചലച്ചിത്രം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയിരുന്നു. സ്പാനിഷ് ഭാഷയിൽ ‘എൽ റോസ്‌ട്രോ ഡെൽ പെർദോൺ’ (El rostro del perdón – ക്ഷമയുടെ മുഖം) എന്ന പേരിൽ 2026 മാർച്ച് ആറിനാണ് റിലീസ് ചെയ്തത്.
മധ്യപ്രദേശിലെ ഉദയ് നഗറിൽ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി പ്രവർത്തിക്കുന്നതിനിടയിൽ 1995 ൽ കൊല്ലപ്പെട്ട ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (FCC) അംഗമായ സിസ്റ്റർ റാണി മരിയയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. സിസ്റ്റർ റാണി മരിയയുടെ മരണശേഷം, തന്റെ മകളെ കൊലപ്പെടുത്തിയ സമുന്ദർ സിംഗിന് സിസ്റ്ററുടെ കുടുംബം മാപ്പ് നൽകുന്ന ഹൃദയസ്പർശിയായ ചരിത്രവും സിനിമയിൽ ആവിഷ്കരിച്ചിട്ടുണ്ട്.
ഡോ. ഷൈസൺ പി. ഔസേപ്പ് സംവിധാനം ചെയ്ത ഈ ചിത്രം ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ നൂറിലധികം പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വിൻസി അലോഷ്യസാണ് സിസ്റ്റർ റാണി മരിയയായി വേഷമിട്ടിരിക്കുന്നത്. യൂറോപ്യൻ ഡ്രീംസ് ഫാക്ടറിയാണ് ചിത്രം സ്പെയിനിൽ വിതരണത്തിനെത്തിച്ചത്.