മതസ്വാതന്ത്ര്യത്തിന് ഭീഷണി: മതപരിവർത്തന നിരോധന നിയമത്തെ അപലപിച്ച് മഹാരാഷ്ട്രയിലെ ബിഷപ്പുമാർ

 
233333
മുംബൈ: സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കിയ മതപരിവർത്തന നിരോധന നിയമത്തെ അപലപിച്ച് മഹാരാഷ്ട്ര ബിഷപ്പുമാർ. നിയമം മതസ്വാതന്ത്ര്യത്തിന്റെ ഭരണഘടന ഉറപ്പുകളെ ദുർബലപ്പെടുത്തുന്നുവെന്നും നിയമാനുസൃതമായ വിശ്വാസ അനുഷ്ഠാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. സംരക്ഷിക്കാൻ ഉദ്ദേശിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ തത്വത്തിന് തന്നെ വിരുദ്ധമാണ് നിയമമെന്ന് വെസ്റ്റേൺ റീജിയൻ ബിഷപ്പ്‌സ് കൗൺസില്‍ പ്രസ്താവിച്ചു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19, 21, 25 എന്നിവയിൽ ഉൾപ്പെടുത്തിയിരിക്കുന്നതുപോലെ, ആവിഷ്‌കാര സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, സ്വതന്ത്രമായ മതപ്രചാരണം, ആചാരം എന്നിവയ്ക്കുള്ള മൗലികാവകാശങ്ങളെ ഈ നിയമം ലംഘിക്കുന്നു. മതസമൂഹങ്ങളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയിട്ടില്ല. നിയമനിർമ്മാണം പാസാക്കിയ രീതിയെയും ബിഷപ്പുമാർ വിമർശിച്ചു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്തു മതവിഭാഗങ്ങളെ ബാധിക്കുന്ന നിയമങ്ങൾ അവതരിപ്പിക്കുന്നതിന് മുമ്പ് സഭാനേതൃത്വവുമായി സംസാരിക്കുവാന്‍ ഇടപെടല്‍ നടന്നിരുന്നുവെന്നും ബിഷപ്പ്‌സ് കൗൺസില്‍ വ്യക്തമാക്കി. പുതിയ നിയമ പ്രകാരം മതം മാറ്റം സ്വമേധയാ ഉള്ളതാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി മതം മാറാൻ ആഗ്രഹിക്കുന്ന വ്യക്തി 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് നേരിട്ടു അപേക്ഷ നൽകണം, മതപരിവർത്തനത്തിന് ശേഷം 21 ദിവസത്തിനുള്ളിൽ അധികൃതരെ അറിയിക്കണം തുടങ്ങീ നിരവധി നൂലാമാലകള്‍ നിറഞ്ഞതാണ് മഹാരാഷ്ട്രയിലെ മതപരിവര്‍ത്തന നിരോധന ബില്‍.

Tags

Share this story

From Around the Web