മതനിന്ദ ആരോപിച്ച് ബൈബിൾ പണ്ഡിതനെ തടങ്കലിട്ടത് 23 വർഷം; ഒടുവിൽ മാനസിക രോഗിയാതോടെ 72 കാരനെ കുറ്റവിമുക്തനാക്കി

പാകിസ്താനിൽ മതനിന്ദ ആരോപിച്ച് ക്രിസ്ത്യൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട വ്യക്തിയെ തടങ്കലിട്ടത് 23 വർഷം. 2001-ലാണ് ഖുറാനെ നിന്ദിക്കുന്ന കത്തുകൾ അയച്ചെന്ന പേരിൽ അൻവർ കെന്നത്തിനെ അറസ്റ്റ് ചെയ്യുന്നത്.
ബൈബിൾ പണ്ഡിതനായിരുന്ന ഇദ്ദേഹം, ജയിൽ പീഡനത്തെ തുടർന്ന് മാനസിക രോഗിയായി മാറിയിരുന്നു.
കഴിഞ്ഞ ദിവസം സുപ്രീംകോടതി 72 കാരനെ കുറ്റവിമുക്തനാക്കിയതോടെയാണ് സംഭവം വാർത്തയായത്. എന്നാൽ കോടതി വിധിയിൽ ഇസ്ലാമിക സംഘടനകൾ രോഷം പ്രകടിപ്പിച്ചു.
പാകിസ്ഥാനിലെ ദൈവനിന്ദ നിയമത്തിലെ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അൻവർ കെന്നത്തിനെതിരെ ചുമത്തിയത്. 2022 ൽ ലാഹോർ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു.
പിന്നാലെ അൻവറിന്റെ സഹോദരി രേഷ്മ ബീബി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖം പുറത്തുവന്നിരുന്നു. സഹോദരൻ ഒരു ബൈബിൾ പണ്ഡിതനാണെന്നും മുസ്ലീം സുഹൃത്തുക്കളുമായും മതനേതാക്കളുമായും തുറന്ന ചർച്ചകളിൽ ഏർപ്പെടാറുണ്ടെന്നും കത്തുകൾ എഴുതാറുണ്ടെന്നും അവർ പറഞ്ഞിരുന്നു.
മാ ഖത്ം-ഇ-നബ്ബുവത്ത് ലോയേഴ്സ് ഫോറം ഉൾപ്പെടെയുള്ള ഇസ്ലാമിക നിയമ ഗ്രൂപ്പുകളാണ് അൻവറിനെതിരെ കോടതിയെ സമീപിച്ചത്. പാകിസ്ഥാന്റെ ആദ്യ വിദേശകാര്യ മന്ത്രിയായിരുന്ന സർ സഫറുള്ള ഖാൻ അംഗമായിരുന്ന അഹമ്മദീയ സമൂഹം സംഘടിപ്പിച്ച ചടങ്ങുകൾക്കെതിരെ കോടതിയെ സമീപിച്ചാണ് ഇവർ പൊതുശ്രദ്ധ നേടിയത്.
പാകിസ്ഥാനിലെ മതനിന്ദ നിയമങ്ങൾ പീഡനത്തിനുള്ള ആയുധങ്ങളാണ്, ഓപ്പൺ ഡോർസിന്റെ വിശകലന വിദഗ്‌ദ്ധനായ തോമസ് മുള്ളർ പറഞ്ഞു. 2024 ൽ മാത്രം 344 പുതിയ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.