ട്രെയിൻ യാത്രക്കാർ സൂക്ഷിക്കുക, ഇനി വിമാനത്താവളങ്ങളിലെ പോലെ റെയിൽവേ സ്റ്റേഷനുകളിലും ലഗേജുകൾ തൂക്കിനോക്കും, എത്ര ലഗേജ് കൊണ്ടുപോകാം?ഭാരപരിധി കവിഞ്ഞാൽ എന്ത് സംഭവിക്കും? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

യാത്രക്കായി റെയിൽമാർഗം തിരഞ്ഞെടുക്കുന്നവർ നിരവധിയാണ്. സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാൻ റെയിൽവേ നിരവധി നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഇനി മുതൽ വിമാനത്താവളങ്ങളിലെ പോലെ റെയിൽവേ സ്റ്റേഷനുകളിലും ലഗേജുകൾ തൂക്കിനോക്കും. ലഗേജ് എവിടെ പരിശോധിക്കുന്നു, പരിധി കവിഞ്ഞാൽ എന്ത് സംഭവിക്കും തുടങ്ങിയ ചോദ്യങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. റെയിൽവേയുടെ ലഗേജ് നിയമങ്ങളേക്കുറിച്ചും ശിക്ഷാ നടപടികളേക്കുറിച്ചും ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്.
എത്ര ലഗേജ് കൊണ്ടുപോകാം?
യാത്രാ ക്ലാസിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ റെയിൽവേ ലഗേജിന്റെ ഭാര പരിധി നിശ്ചയിച്ചിരിക്കുന്നത്.
ജനറൽ ക്ലാസ്: 35 കിലോ വരെ (സൗജന്യം)
സ്ലീപ്പർ ക്ലാസ്: 40 കിലോ വരെ (സൗജന്യം)
തേർഡ് എ.സി: 40 കിലോ വരെ (സൗജന്യം)
സെക്കൻഡ് എ.സി: 50 കിലോ വരെ (സൗജന്യം)
ഫസ്റ്റ് എ.സി: 70 കിലോ വരെ (സൗജന്യം)
നിശ്ചിത പരിധിയിലധികം ലഗേജ് കൊണ്ടുപോകുന്നവർ മുൻകൂട്ടി പാർസൽ ഓഫീസിൽ ബുക്ക് ചെയ്യേണ്ടതുണ്ട്.
അധിക ലഗേജ് കൊണ്ടുപോയാൽ എന്ത് സംഭവിക്കും?
ബുക്ക് ചെയ്യാതെ അധിക ലഗേജ് കണ്ടെത്തിയാൽ, ടി.ടി.ഇ അല്ലെങ്കിൽ ലഗേജ് ഇൻസ്‌പെക്ടർക്ക് പിഴ ചുമത്താം. പിഴയുടെ തുക അധിക ഭാരത്തിന്റെ അളവിനെയും യാത്രാ ദൂരത്തെയും ആശ്രയിച്ചിരിക്കും. ഇതൊഴിവാക്കാൻ അധിക ലഗേജ് ഉണ്ടെങ്കിൽ ബുക്ക് ചെയ്യുന്നതാണ് ഉചിതം.
ലഗേജ് എവിടെയാണ് പരിശോധിക്കുന്നത്?
എല്ലാ യാത്രക്കാരുടെയും ഭാരം പരിശോധിക്കാറില്ല. എന്നാൽ, പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ലഗേജ് സ്കാനറുകൾ ഉള്ളിടത്തോ പാർസൽ ഓഫീസിന് സമീപമോ പരിശോധന നടത്താറുണ്ട്. ട്രെയിൻ ടിക്കറ്റ് എക്സാമിനർമാരോ (ടി.ടി.ഇ), ലഗേജ് ഇൻസ്‌പെക്ടർമാരോ അമിതമായി വലുതോ ഭാരമുള്ളതോ ആയ ലഗേജ് കണ്ടെത്തിയാൽ പരിശോധിക്കാം. സുരക്ഷാ പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ ലഗേജിന്റെ ഭാരം പരിശോധിക്കാറുണ്ട്. ടിവി, വലിയ സ്യൂട്ട്കേസുകൾ, ബോക്സുകൾ തുടങ്ങിയ വലിയ വസ്തുക്കൾക്ക് പ്രത്യേക ശ്രദ്ധ നൽകാറുണ്ട്.