'ന്യൂനപക്ഷ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണം': ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളായ സിസ്റ്റർ വന്ദനയേയും സിസ്റ്റർ പ്രീതിയു കൂടെയുള്ളവരെയും അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് പ്രിയങ്ക ഗാന്ധി എംപി.
'ഒറ്റപ്പെട്ട സംഭവമല്ല, ന്യൂനപക്ഷ അവകാശങ്ങൾക്ക് നേരെ നടന്ന ഗുരുതരമായ ആക്രമണമാണിത്. ബിജെപിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങൾ നിരന്തരം വേട്ടയാടപ്പെടുകയും, അവരെ അപമാനിക്കുകയും ചെയ്യുന്നു. ജാതിമത രാഷ്ട്രീയത്തിനും ആൾക്കൂട്ട നീതിക്കും ജനാധിപത്യത്തിൽ സ്ഥാനമില്ല, രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കണം'- പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.
അതേസമയം നിർബന്ധിത മതപരിവർത്തനവും മന്യുഷ്യക്കടത്തും ആരോപിച്ച് ഛത്തിസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാർലമെന്റിൽ യുഡിഎഫ് - എൽഡിഎഫ് എംപിമാർ പ്രതിഷേധിച്ചു. അറസ്റ്റിനെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അപലപിച്ചു.
ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം കള്ളക്കേസാണെന്ന് സിസ്റ്റർ പ്രീതി മേരിയുടേയും സിസ്റ്റർ വന്ദനാ ഫ്രാന്‍സിസിന്റെയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.