ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളിൽ ഒരുവർഷത്തിനിടെ കൊല്ലപ്പെട്ടത് 90 പേർ
വർധിച്ചുവരുന്ന അക്രമത്തിന്റെയും അരക്ഷിതാവസ്ഥയുടെയും പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ, മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങൾ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. വർഷത്തിലെ ആദ്യ 11 മാസങ്ങളിൽ 90 പേർ ദുരൂഹമായ രീതിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഡിസംബർ 27 ന് ധാക്കയിൽ, ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ (BHBCUC) സംഘടിപ്പിച്ച ‘ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങൾ: നിലവിലെ യാഥാർഥ്യവും പ്രതീക്ഷകളും’ എന്ന വട്ടമേശ ചർച്ചയിലാണ് ആശങ്കാജനകമായ ഈ കണക്കുകൾ അവതരിപ്പിക്കപ്പെട്ടത്.
ഇന്റർഫെയ്ത്ത് സംഘടനയുടെ പ്രസിഡന്റ് കാത്തലിക് നിർമോൾ റൊസാരിയോയുടെ അധ്യക്ഷതയിൽ നടന്ന യോഗം, വിദ്യാർഥിപ്രക്ഷോഭത്തിനും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ പുറത്താക്കപ്പെട്ടതിനും ശേഷമുള്ള കാലയളവിൽ ന്യൂനപക്ഷങ്ങൾക്കെതിരെ 2,673 അക്രമസംഭവങ്ങൾ നടന്നതായി വെളിപ്പെടുത്തി. വിശകലനവിദഗ്ധരും ആക്ടിവിസ്റ്റുകളും വളരെയധികം ആശങ്കാജനകമെന്നു വിശേഷിപ്പിക്കുന്ന ഈ ഒരു പ്രവണതയിൽ, 2025 ൽ കുറഞ്ഞത് 73 അക്രമസംഭവങ്ങളെങ്കിലും ഉണ്ടായി.
മൈമെൻസിംഗിൽ നിന്നുള്ള 27 വയസ്സുള്ള, ഹിന്ദുവായ ഒരു വസ്ത്രത്തൊഴിലാളിയായ ദിപു ചന്ദ്രദാസിനെ ഏകദേശം 150 പേരോളമടങ്ങുന്ന ജനക്കൂട്ടം വലിച്ചിഴച്ച് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. ഡിസംബർ 18 ന് ലോക അറബിഭാഷാ ദിനത്തോടനുബന്ധിച്ച് ഫാക്ടറി സംഘടിപ്പിച്ച ഒരു പരിപാടിയിൽ, അദ്ദേഹം അപമാനകരമായ പരാമർശങ്ങൾ നടത്തിയെന്ന വ്യാജ ആരോപണത്തെ തുടർന്നായിരുന്നു ആക്രമണം.
BHBCUC യുടെ ആക്ടിംഗ് ജനറൽ സെക്രട്ടറി മനീന്ദ്ര കുമാർനാഥ്, കൊലപാതകം, ബലാത്സംഗം, ആരാധനാലയങ്ങൾക്കു തീവയ്ക്കൽ, ഭൂമികൈയേറ്റം, നിർബന്ധിത നാടുകടത്തൽ എന്നിവയുൾപ്പെടെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന കുറ്റകൃത്യങ്ങളുടെ ഒരു പട്ടിക അവതരിപ്പിച്ചു. ക്രിസ്തുമസ് സമയത്ത് ക്രിസ്ത്യാനികൾക്കെതിരായ സമീപകാല ആക്രമണങ്ങൾപോലെ, ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ബംഗ്ലാദേശിലെ വർഗീയഗ്രൂപ്പുകളെ ധൈര്യപ്പെടുത്തുന്നുണ്ടെന്ന അപകടകരമായ ഒരു പ്രത്യാഘാതവും അദ്ദേഹം എടുത്തുകാട്ടി.