ആശാവർക്കർമാരുടെ രാപ്പകൽ സമരയാത്രക്ക് ഇന്നു സമാപനം. സെക്രട്ടറിയേറ്റിനു മുന്പില് മഹാറാലി. പ്രതികാര നടപടിയുമായി സര്‍ക്കര്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ മാസം അഞ്ചിന് കാസർഗോട്ടു നിന്ന് ആരംഭിച്ച ആശാവർക്കർമാരുടെ രാപ്പകൽ സമരയാത്ര ഇന്നു സെക്രട്ടേറിയറ്റിനു മുന്നിൽ മഹാറാലിയോടെ സമാപിക്കും. രാവിലെ 10ന് പിഎംജി ജംഗ്ഷനിൽ നിന്നും റാലി ആരംഭിക്കും. 11നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ റാലിയുടെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. ബിന്ദുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച യാത്ര 46-ാം ദിവസമാണു സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിക്കുന്നത്.
ആശാവർക്കർമാരുടെ രാപ്പകൽ സമരയാത്ര 4200 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇന്നു തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിൽ എത്തുന്നത്.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാവർക്കർമാർ സമരം ആരംഭിച്ചത്. പലതവണ സർക്കാരുമായി ചർച്ച നടത്തിയെങ്കിലും സമരക്കാർ ഉന്നയിച്ച ഒരു ആവശ്യത്തിലും അനുകൂലമായ സമീപനം സ്വീകരിക്കാൻ മന്ത്രിമാരടക്കമുള്ളവർ തയാറായില്ല. പകരം സമരത്തേയും അതിനു നേതൃത്വം നൽകുന്നവർക്കെതിരേയും ഭരണപക്ഷ നേതാക്കൾ അധിക്ഷേപിക്കുന്ന സമീപനം വരെയുണ്ടായി.
സമരത്തിനു നേതൃത്വം നൽകുന്നതു വർഗീയസംഘടനകളാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത് ഏറെ വിവാദമായിരുന്നു. എന്നാൽ യുഡിഎഫും ബിജെപിയും സമരത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിക്കുന്നതു നിത്യകാഴ്ചയായി. സമരം ഒത്തുതീർപ്പാക്കാൻ സിപിഎം നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഒരു നീക്കവും ഇതുവരെയും ഉണ്ടായില്ല. അതേസമയം പ്രതികാരനടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തി.
രാപ്പകൽ സമരയാത്ര ഇന്നു തന്നെ ആശമാർക്ക് പരിശീലനപരിപാടി സംഘടിപ്പിച്ച് സർക്കാർരംഗത്തെത്തി.
വകുപ്പുമായി ബന്ധപ്പെട്ടുള്ള പുതിയ പദ്ധതികൾ പോർട്ടൽ മുഖാന്തിരം പരിചയപ്പെടുത്തുന്നതിനുള്ള പരിശീലനപരിപാടിയാണു സംഘടിപ്പിച്ചിരിക്കുന്നത്. നിർബന്ധമായും ആശാവർക്കർമാർ പങ്കെടുക്കണമെന്ന അറിയിപ്പാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകിയിരിക്കുന്നത്.