പാലക്കാട് മുണ്ടൂരിൽ വീണ്ടും കാട്ടാന ആക്രമണം; ഞാറക്കോട് സ്വദേശി കുമാരന് ദാരുണാന്ത്യം

പാലക്കാട് മുണ്ടൂരിൽ വീണ്ടും കാട്ടാനക്കലി. ജനവാസമേഖലയിലെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഞാറക്കോട് സ്വദേശി കുമാരൻ (61) ആണ് മരിച്ചത്. ആന ജനവാസ മേഖലയിൽ നിന്ന് മാറിയെങ്കിലും, ഉന്നത ഉദ്യോഗസ്ഥരെത്താതെ മൃതദേഹം മാറ്റില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
വ്യാഴാഴ്ച പുലർച്ചെ 3.30ഓടെയാണ് കാട്ടാന ആക്രമണമുണ്ടായത്. പുലർച്ചെ മൂത്രമൊഴിക്കാനായി വീട്ടുമുറ്റത്ത് ഇറങ്ങിയതായിരുന്നു കുമാരൻ. ഈ സമയം കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന മേഖലയിൽ തുടർന്നതിനാൽ മൃതദേഹം മാറ്റാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. കാട്ടാന മാറിയെങ്കിലും ഉന്നത ഉദ്യോഗസ്ഥരെത്താതെ മൃതദേഹം മാറ്റില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
കഴിഞ്ഞ ഏപ്രിലിൽ മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. വീട്ടിലേക്ക് പോവുകയായിരുന്ന അമ്മയ്ക്കും മകനും നേരെയാണ് അന്ന് കാട്ടാന ആക്രമണം ഉണ്ടായത്. കയറം കോട് സ്വദേശി അലൻ ജോസഫ് ആണ് കൊല്ലപ്പെട്ടത്.
അതേസമയം തമിഴ്നാട് നീലഗിരി ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. ദേവർഷോല സ്വദേശി ആറു ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ഇയാളെ കാട്ടാന ആക്രമിച്ചത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ ആറു മരിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം മറ്റൊരു മലയാളിയും നീലഗിരിയിൽ കൊല്ലപ്പെട്ടിരുന്നു.