ഇന്ന് നിര്‍ണായക കേന്ദ്ര മന്ത്രിസഭാ യോഗം, എല്ലാ മന്ത്രിമാര്‍ക്കും ഡല്‍ഹിയില്‍ തുടരാന്‍ നിര്‍ദേശം

 
modi sha

ന്യൂഡല്‍ഹി: ഇന്ന് വൈകീട്ട് നാല് മണിക്ക് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിര്‍ണായക മന്ത്രിസഭാ യോഗം നടക്കും. എല്ലാ മന്ത്രിമാര്‍ക്കും ഡല്‍ഹിയില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വിദേശ പര്യടനം കഴിഞ്ഞ് മോദി തിരിച്ചെത്തുന്നതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗം വിളിച്ചിരിക്കുന്നത്. കാബിനറ്റ് മന്ത്രിമാര്‍, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍, സഹമന്ത്രിമാര്‍ എന്നിവരോടെല്ലാം പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മന്ത്രിസഭാ യോഗത്തിന്റെ അജണ്ട സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും പശ്ചിമേഷ്യയിലെ സംഘര്‍ഷവും അതുണ്ടാക്കുന്ന സാമ്പത്തിക ആഘാതവും ചര്‍ച്ചയില്‍ പ്രധാന വിഷയമാകുമെന്നാണ് വിവരമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അസംസ്‌കൃത എണ്ണവില വര്‍ധന, ഇന്ധന വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍, പണപ്പെരുപ്പം എന്നിവ ചര്‍ച്ചയായേക്കും.

നിലവില്‍, പശ്ചിമേഷ്യയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്യാനും പ്രതിസന്ധി പരിഹരിക്കാനും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ ഒരു ഉന്നതാധികാര അനൗപചാരിക സമിതി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിര്‍മ്മലാ സീതാരാമന്‍, ഹര്‍ദീപ് സിങ് പുരി എന്നിവര്‍ സംഘത്തിലുണ്ട്.

സ്ഥിതിഗതികള്‍ സര്‍ക്കാര്‍ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജ്നാഥ് സിങ് അടുത്തിടെ പറഞ്ഞിരുന്നു.'അസംസ്‌കൃത എണ്ണയയാലും എല്‍പിജി ആയാലും ഇന്നും നമുക്ക് ആവശ്യത്തിന് സ്റ്റോക്കുണ്ട്. പ്രത്യേകിച്ച് ഒരു പ്രശ്‌നവുമില്ല' എന്നാണ് മന്ത്രി ആവര്‍ത്തിച്ചത്.

Tags

Share this story

From Around the Web