വിമാനാപകടത്തിന് പിന്നാലെ ഓഫീസ് പാർട്ടി, നാല് മുതിർന്ന ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യയുടെ എഐഎസ്എടിഎസ്

അഹമ്മദാബാദ് വിമാനാപകടം നടന്ന് ദിവസങ്ങൾക്ക് മാത്രം ആകവേ ഓഫീസിൽ പാർട്ടി നടത്തിയതിന് നാല് മുതിർന്ന ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യയുടെ വിമാനത്താവള ഗേറ്റ്‌വേ സേവന ദാതാവായ എഐഎസ്എടിഎസ്.
AISATS-ലെ ജീവനക്കാർ ജോലിസ്ഥലത്ത് പാർട്ടി നടത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ്, അതിലെ നാല് മുതിർന്ന ജീവനക്കാരോട് രാജിവക്കാൻ ആവശ്യപ്പെട്ടത്.
275 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിൽ എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ അപകടത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഗുരുഗ്രാമിലെ എഐഎസ്എടിഎസ് ഓഫീസിൽ പാർട്ടി സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വിമാനാപകടത്തിലുണ്ടായ ദാരുണമായ നഷ്ടത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോട് കമ്പനി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ജീവനക്കാരുടെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എഐഎസ്എടിഎസ് വക്താവ് പറഞ്ഞു.
‘ഈ പെരുമാറ്റം ഞങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. സഹാനുഭൂതി, പ്രൊഫഷണലിസം, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കേണ്ടത് ഞങ്ങളുടെ പ്രതിബദ്ധതയാണ്. ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്’ – അദ്ദേഹം കൂട്ടിച്ചേർത്തു.
നാലു സീനിയർ ജീവക്കാരെ പുറത്താക്കിയതിനൊപ്പം നിരവധി ജീവനക്കാർക്ക് ഇത്തരത്തിൽ ഒരു സംഭവം ആവർത്തിക്കരുതെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ എയർ ഇന്ത്യ ലിമിറ്റഡും, ഗേറ്റ്‌വേ സേവനങ്ങളിലും കാറ്ററിങ് സർവീസിലും പങ്കാളിയായ എസ് എ ടി എസ് ലിമിറ്റഡും തമ്മിലുള്ള സംയുക്ത സംരംഭമാണ് എഐഎസ്എടിഎസ്.