പതിനഞ്ച് ശതമാനം സര്‍വ്വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ. അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി

അടുത്ത ഏതാനും ആഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാന സർവീസുകളിൽ നിന്ന് വൈഡ് ബോഡി വിമാനങ്ങളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. തീരുമാനം ജൂൺ 20 നു മുമ്പായി നടപ്പിലാക്കുമെന്നും ജൂലൈ പകുതി വരെയെങ്കിലും തുടരുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനും, യാത്രക്കാരുടെ തടസ്സങ്ങൾ പരമാവധി ഒഴിവാക്കാനും കാര്യക്ഷമതയും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. അഹമദാബാദ് വിമാനപകടത്തിൽ ദുഖാചരണം തുടരുന്നതിനിടെയാണ് എയർ ഇന്ത്യ തീരുമാനം അറിയിച്ചത്.
നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരോട് ക്ഷമാപണം നടത്തിയ അധികൃതർ അവർക്ക് മറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കി നൽകുമെന്നറിയിച്ചു. ഒപ്പം യാതൊരു ചാർജും ഈടാക്കാതെ തന്നെ യാത്ര പുനക്രമീകരിക്കാനോ റീഫണ്ട് ചെയ്യാനോ ഉള്ള അവസരവും എയർ ഇന്ത്യ വാഗ്ദാനം ചെയ്തു. വിമാനപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഗുജറാത്ത് സർക്കാരും കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ചേർന്ന് നടപടികൾ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.
അപകടത്തിന്‍റെ കാരണം കണ്ടു പിടിക്കാനുള്ള അന്വേഷണം തുടരുകയാണ്. ആകെയുള്ള 33 എയർ ക്രാഫ്റ്റുകളിൽ 26 എണ്ണത്തിന്‍റെ വിശദമായ പരിശോധനകൾ കഴിഞ്ഞുവെന്നും വരും ദിവസങ്ങളിൽ ബാക്കിയുള്ളവ പൂര്‍ത്തിയാകുമെന്നും കമ്പനി വ്യക്തമാക്കി.