നടിയെ ആക്രമിച്ച കേസ്: അപ്പീൽ നൽകാൻ സർക്കാർ ഉത്തരവായി
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നൽകാൻ സർക്കാർ ഉത്തരവായി. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശകൾ സർക്കാർ അംഗീകരിച്ചു. ക്രിസ്‍മസ് അവധിക്ക് ശേഷം അപ്പീൽ നൽകും.
ഇന്നലെയാണ് അപ്പീൽ നൽകാൻ സർക്കാർ അനുമതി നൽകിയത്. ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്ന് ശുപാർശയിൽ ഡിജിപിയും സ്പെഷ്യൽ പ്രോസിക്യൂട്ടരും അറിയിച്ചു. തെളിവുകൾ അവഗണിച്ചത് നിലനിൽക്കാത്ത കാരണം ചൂണ്ടിക്കാട്ടിയെന്നും ശുപാർശയിൽ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കെതിരെ രണ്ടാം പ്രതി മാർട്ടിൻ പങ്കുവച്ച വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിലായി. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. നൂറോളം സൈറ്റുകളിൽ നിന്നും വീഡിയോ നീക്കം ചെയ്യാനും പൊലീസ് നിർദേശിച്ചു. ജില്ലാ ക്രൈം ബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
ഒരാൾ കൂടി പിടിയിലായിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റിലായവരുടെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതികൾക്കെതിരെ ഐടി ആക്ടിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.