നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹത്തെ കാണാതായി‌; ചെന്നൈ ന​ഗരത്തിൽ വ്യാപക തിരച്ചിൽ

 
33
ചെന്നൈ: മൃഗശാലയിലെ സിംഹത്തെ കാണാനില്ലെന്ന് പരാതി. തമിഴ്നാട് ചെങ്കൽപെട്ട് വാണ്ടല്ലൂർ മൃഗശാലയിലെ സിംഹത്തെയാണ് കാണാതായത്. അഞ്ച് വയസുള്ള ആൺ സിംഹം ഷേർയാറിനെയാണ് കാണാതായത്.

ബംഗളൂരുവിൽ നിന്ന് രണ്ട് വർഷം മുൻപാണ് സിം​ഹത്തെ ഇവിടെ എത്തിച്ചത്. നടൻ ശിവകാർത്തികേയൻ ദത്തെടുത്ത സിംഹം ആണിത്. 50 ഏക്കറിലെ സഫാരി മേഖലയിൽ തുറന്നുവിട്ടതിന് പിന്നാലെയാണ് സിംഹത്തെ കാണാതായതെന്ന് അധികൃതർ അറിയിച്ചു.

വ്യാഴാഴ്ചയാണ് സിംഹത്തെ സഫാരി മേഖലയിലേക്ക് തുറന്നുവിട്ടത്. തിരികെ വരാനുളള സമയം കഴിഞ്ഞിട്ടും കൂട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെയാണ് മൃഗശാലയിലുളളവർ അധികൃതരെ വിവരമറിയിച്ചത്. ശനിയാഴ്ച വൈകുന്നേരംവരെ സിംഹം കൂട്ടിലേക്ക് എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

ലയൺ സഫാരി മേഖലയിൽ നിലവിൽ ആറ് സിംഹങ്ങളാണുളളത്. ഇവയിൽ രണ്ടെണ്ണത്തിനെ മാത്രമേ സന്ദർശകർക്ക് കാണാൻ അനുവാദമുള്ളൂ. ബാക്കിയുളളവയെ കൂട്ടിലാണ് സൂക്ഷിക്കുന്നത്.

സിംഹത്തെ കണ്ടെത്താനായി ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ പ്രത്യേക ദൗത്യത്തെ നിയോ​ഗിച്ചിട്ടുണ്ട്. അഞ്ച് സംഘങ്ങളായി പ്രത്യേക പരിശോധനയും തുടങ്ങിയിട്ടുണ്ട്. സഫാരി സോണിൽ സന്ദർശകർക്ക് നിരോധനമേർപ്പെടുത്തി.

തെർമൽ ഇമേജിങ് ഡ്രോണും ക്യാമറകളും സ്ഥാപിച്ചാണ് പരിശോധന നടത്തുന്നത്. മയിലുകളും മുയലുകളും ആണ് സഫാരി സോണിൽ കൂടുതലായി ഉള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മൃഗശാല ഡയറക്ടർ റിറ്റോ സിറിയക് പറഞ്ഞു. ഉയരത്തിലുള്ള ചുറ്റുമതിലും മുള്ളുവേലികളും ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Tags

Share this story

From Around the Web