ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി. നായര്‍ സമുദായത്തിനായി വീതിച്ച് നല്‍കിയ ശ്മശാനത്തിന്‍റെ മതില്‍ പൊളിച്ച് പാലക്കാട് നഗരസഭ

 
wwww

നഗരസഭയിലെ മാട്ടുമന്ത ശ്മശാനത്തിൽ നായർ സമുദായത്തിനായി ഉയർത്തിയ ജാതിമതിൽ പൊളിച്ചുനീക്കി. ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് തിരിച്ചടി നേരിട്ടതോടെയാണ് വലിയപാടം എൻ.എസ്.എസ്. കരയോഗത്തിന്‍റെ നേതൃത്വത്തിൽ നിർമിച്ച മതിൽ പൂർണമായും നീക്കം ചെയ്തത്. പൊതുശ്മശാനത്തിലെ 20 സെന്‍റ് ഭൂമി നഗരസഭയുടെ അനുമതിയോടെ നായർ സമുദായത്തിന് വേർതിരിച്ച് നൽകിയിരുന്നു,

മറ്റു ജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് നേരത്തെ, ശ്മശാനത്തിൽ ബ്രാഹ്മണർക്ക് പ്രത്യേക സ്ഥലം അനുവദിച്ചിരുന്നു. നായർ സമുദായത്തിനും സ്ഥലം നൽകിയത് വിവാദമായതോടെ, ചെറുമ, വിശ്വകർമ, ഈഴവ സമുദായങ്ങൾ സമാന ആവശ്യവുമായി നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. പൊതുപ്രവർത്തകർ നടത്തിയ പ്രതിഷേധവും ജാതിമതിൽ പൊളിക്കാൻ നഗരസഭയെയും എൻ.എസ്.എസ്. കരയോഗത്തെയും നിർബന്ധിതമാക്കി.

അതിനിടെ, റാപ്പ് ഗായകൻ വേടനെതിരെ ബി.ജെ.പി. കൗൺസിലർ മിനി കൃഷ്ണകുമാർ എൻ.ഐ.എയ്ക്ക് നൽകിയ പരാതി ശ്മശാനത്തിലെ ജാതിമതിലിനെ ചർച്ചയാക്കി. വേടൻ ജാതീയത പ്രചരിപ്പിക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. എന്നാൽ, ഈ വിഷയം രാഷ്ട്രീയമായി ബി.ജെ.പിക്ക് തിരിച്ചടിയായി മാറി.                                                                                                        

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി, എൻ.എസ്.എസിന്‍റെ പിന്തുണ നേടാൻ ബി.ജെ.പി. നടത്തിയ നീക്കമാണ് ശ്മശാന ഭൂമി വിഭജനത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. മഴയിൽനിന്ന് സംരക്ഷണത്തിനായി ഷെഡ് നിർമിക്കാനുള്ള എൻ.എസ്.എസിന്റെ അപേക്ഷയെ മറയാക്കി 20 സെന്റ് ഭൂമി വിട്ടുനൽകുകയായിരുന്നു. 

മിനി കൃഷ്ണകുമാറിന്‍റെ പരാതിയോടെ വിഷയം രാഷ്ട്രീയ വിവാദമായി. ഇതോടെ മതിൽ പൊളിക്കുകയല്ലാതെ ബി.ജെ.പിക്ക് മറ്റു വഴിയില്ലാതായി. ഇതോടെ, നഗരസഭ ഭരണം നിലനിർത്താനുള്ള ബി.ജെ.പി. ജില്ലാ നേതൃത്വത്തിന്‍റെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.

Tags

Share this story

From Around the Web