ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദീകന്‍! വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനകുറ്റം ചെയ്ത വൈദീകന്‍ 3 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിമത വൈദീകരുടെ ജീവിത ശൈലിക്കും സ്വഭാവ വൈകല്യങ്ങള്‍ക്കുമെതിരെ നേരത്തെ തന്നെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ വീണ്ടും സജീവമാകുന്നു. സ്വഭാവ വൈകല്യത്തിന്റെ പേരില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വൈദീകരെ വീണ്ടും പഴയ തസ്തികകളില്‍ നിയമിച്ച് സഭയെ നാണം കെടുത്തുന്നതായാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വൈദീകനെ പോലീസ് പിടികൂടിയതിന് പിന്നാലെയാണ് വൈദീകര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ കൊരട്ടി കോനൂര്‍ പള്ളി വികാരിയായിരുന്ന ജോസഫ് കൊടിയനെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തത്.
പെസഹാക്കാലത്ത് കിടപ്പു രോഗികളായ വിശ്വാസികള്‍ക്ക് വീട്ടിലെത്തി കുര്‍ബാന നല്‍കുന്നതിനിടെ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന കുട്ടിയെ ജോസഫ് കൊടിയന്‍ പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് ശാരീരിക അസ്വസ്തത അനുഭവപ്പെട്ട കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് വൈദീകനെ അറസ്റ്റു ചെയ്യുകയായിരുന്നു.
നേരത്തെ വരാപ്പുഴയില്‍ വികാരിയായിരിക്കെ സമാനമായ രീതിയില്‍ ജോസഫ് കൊടിയന്‍ കുറ്റം ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരായ അതിക്രമത്തില്‍ പിടിയിലായ ഇയാള്‍ അന്ന് മൂന്നു വര്‍ഷം ജയിലിലായിരുന്നു.
തുടര്‍ന്ന് പുറത്തിറങ്ങിയ ഇയാളെ സഭാ അധികൃതര്‍ കുറച്ചുകാലം മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് വിമത വിഭാഗം കൂരിയ നിയന്ത്രണം ഏറ്റെടുത്തതോടെ ഇയാള്‍ വീണ്ടും വികാരി പദവിയിലേക്ക് എത്തി.
നേരത്തെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം നടത്താന്‍ അതിരൂപതയിലെ വിമത വിഭാഗം രൂപീകരിച്ച ബെന്നി മാരാപറമ്പില്‍ കമ്മീഷന്റെ അംഗമായിരുന്നു ഇന്ന് ലൈംഗീക അതിക്രമത്തിന്് പിടിയിലായ ജോസഫ് കൊടിയന്‍. ഇയാള്‍ക്കെതിരെ അന്ന് നടപടി സ്വീകരിച്ചതില്‍ ഇയാള്‍ക്ക് വിരോധം ഉണ്ടായിരുന്നു.
ഇയാളെ സ്ഥിരമായി പ്രധാന ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നിട്ടും വിമത വിഭാഗത്തിലെ പ്രധാനി എന്ന പരിഗണനയിലാണ് വീണ്ടും പ്രധാന ചുമതലയിലേക്ക് എത്തിയത്.