ലൈഫ് ജാക്കറ്റിനുള്ളിൽ മകനെ മാറോടണച്ച് കിടക്കുന്ന അമ്മ; ജബൽപൂർ ബോട്ട് അപകടത്തിൽ നിന്നുള്ള ആ ചിത്രം വ്യാജം!
ഭോപ്പാൽ: ജബൽപുരിലെ ബോട്ട് അപകടത്തിൽ മരിച്ച അമ്മയും കുഞ്ഞും എന്ന പേരിൽ പ്രചരിച്ചത് ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. ഒരു ലൈഫ് ജാക്കറ്റിൽ മകനെ നെഞ്ചോട് ചേർത്ത് പിടിച്ചുള്ള അമ്മയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാല്‍ ഈ ചിത്രം യഥാര്‍ഥമല്ലെന്നും ദുരന്തവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രചരിക്കുന്ന ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതോ മറ്റോ ആകമെന്നും ജബൽപൂർ ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഈ ചിത്രത്തിന് ബർഗി ഡാം അപകടവുമായി ബന്ധവുമില്ലെന്ന് ജബൽപൂർ കളക്ടറും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ വികാരം ചൂഷണം ചെയ്യുന്ന രീതിയിൽ പൊതുപ്രവർത്തകരടക്കം ഈ ചിത്രം പങ്കുവെച്ചിരുന്നു. ഇത് അപകടത്തിൽപ്പെട്ട കുടുംബാംഗങ്ങൾക്ക് കൂടുതൽ മാനസിക പ്രയാസം സൃഷ്ടിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.
ദുരന്തസമയങ്ങളിൽ ഔദ്യോഗികമായ വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സ്തുതകൾ പരിശോധിക്കാതെ ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. എഐ ഉപയോഗിച്ച് നിർമിക്കുന്ന ചിത്രങ്ങൾ യഥാർഥ സംഭവങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നത് വലിയ വെല്ലുവിളിയാണെന്നും ഭരണകൂടം വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് രക്ഷാപ്രവർത്തനങ്ങളെയും ഔദ്യോഗിക ആശയവിനിമയങ്ങളെയും ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.