അടിയന്തര ലാൻഡിംഗിനിടെ തകരാർ; ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരത്ത് നിന്ന് മടങ്ങാൻ വൈകും

ഇന്ധനം കഴിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം മടങ്ങാൻ വൈകും. അടിയന്തര ലാൻഡിംഗിനിടെയുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷം മാത്രമേ വിമാനം വീണ്ടും പറത്താൻ സാധിക്കൂ. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാറ് സംഭവിച്ചത്. ഇത് പരിഹരിക്കാൻ രണ്ടാഴ്ചയെങ്കിലും താമസം വരുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ എത്തിയ എഞ്ചിനീയർമാർക്ക് തകരാർ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ബ്രിട്ടനിൽ നിന്ന് വിദഗ്ധർ എത്തുമെന്നാണ് വിവരം. അടിയന്തര ലാൻഡിംഗ് നടത്തുന്നതിനിടെയാണ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാറുണ്ടായത്. അറ്റകുറ്റപ്പണികൾക്കായി എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് വിമാനം മാറ്റിയേക്കും.
വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ എഫ്-35 യുദ്ധവിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. കഴിഞ്ഞ 15-നാണ് വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത്.