ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് സുഹൃത്ത്, യുവതിയുമായി സാമ്പത്തിക ഇടപാടില്ല

കണ്ണൂർ കായലോട് സദാചാര വിചാരണയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച്ആൺസുഹൃത്ത്. മൂന്നര വർഷം മുൻപ് പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകൾ ഒന്നും നടന്നിട്ടില്ലെന്നും യുവാവ് പൊലീസിന് മൊഴി നൽകി.
യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് തലശ്ശേരി എസിപിക്ക് കുടുംബം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ആൺ സുഹൃത്തിനെക്കുറിച്ചും യുവതിക്ക് ഇയാളുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കണമന്നായിരുന്നു പരാതിയിൽ കുടുംബം ഉന്നയിച്ചിരുന്ന ആവശ്യം. നേരത്തെ യുവതിയുടെ ആൺസുഹൃത്തിനെ എസ്ഡിപിഐ ഓഫീസിൽവെച്ച് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ഒരുകൂട്ടം ആളുകൾ കൂടിയിരുന്ന് യുവാവിനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവതിക്ക് മനോവിഷമമുണ്ടെന്ന് യുവാവ് മറുപടി പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ യുവാവിന് മർദ്ദനമേറ്റിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
എന്നാൽ രണ്ട് പേരുടെയും കുടുംബങ്ങളെ വിളിച്ച് ചർച്ച നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ പ്രവർത്തകർ നൽകുന്ന വിശദീകരണം. പ്രതികൾ എസ്ഡിപിഐ ഓഫീസിൽ ആൺസുഹൃത്തിനെയെത്തിച്ച് അഞ്ച് മണിക്കൂർ ചോദ്യം ചെയ്തെന്ന് പൊലീസ് പറഞ്ഞിരുന്നു