പുനരൈക്യ വാർഷികാഘോഷത്തിനു വർണ്ണാഭമായ തുടക്കം

അടൂർ: മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ വാർഷികാഘോഷത്തിനു വർണ്ണാഭമായ തുടക്കം. സമ്മേളന നഗരിയായ അടൂർ ഓൾ സെയിൻ്റസ് പബ്ലിക് സ്‌കൂളിലെ മാർ ഈവാനിയോസ് നഗറിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പതാക ഉയർത്തിയതോടെയാണ് 95-ാമത് പുനരൈക്യ വാർഷിക സംഗമത്തിനു തുടക്കമായത്. വിവിധ രൂപതകളിൽനിന്നും വൈദിക ജില്ലകളിൽനിന്നുമുള്ള പ്രയാണങ്ങൾ അടൂർ സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ചു.
പ്രയാണങ്ങൾ ഒന്നുചേർന്നാണ് പ്രധാന സമ്മേള ന വേദിയിലേക്ക് എത്തിയത്. തിരുവനന്തപുരം മേജർ അതിരൂപതയിൽനിന്നെത്തിയ ദീപശിഖാ പ്രയാണവും മാവേലിക്കരയിലെ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ജന്മഗൃഹത്തിൽനിന്ന് എത്തിയ അദ്ദേഹത്തിൻറെ ഛായാചിത്രവും തിരുവല്ല അതിഭദ്രാസനത്തിൽനിന്ന് എത്തിച്ച മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഛായാചിത്രവും വൈദികരുടെയും അല്‍മായ നേതാക്കളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ അടൂരിൽ സംഗമിച്ചു.
പത്തനംതിട്ട രൂപതയിലെ റാന്നി - പെരുനാട് വൈദിക ജില്ലയിൽനിന്നു കാതോലി ക്കാ പതാകയും സീതത്തോടുനിന്നു വള്ളിക്കുരിശും പന്തളത്തുനിന്നു സിറിൽ മാർ ബസേലിയോസ് കാതോലിക്കാ ബാവയുടെ ഛായാചിത്രവും കോന്നി വൈദിക ജില്ലയിൽനിന്നു ബൈബിളും പത്തനംതിട്ട വൈദിക ജില്ലയിൽനിന്ന് ആർച്ച്ബിഷപ് ബന ഡിക്ട് മാർ ഗ്രിഗോറിയോസിന്റെ ഛായാചിത്രവും വഹിച്ചുള്ള പ്രയാണങ്ങളും അടൂർ സെൻട്രലിൽ സംഗമിച്ചു. തുടർന്ന് പ്രയാണങ്ങൾ വിശ്വാസികളുടെ അകമ്പടിയോടെ മാർ ഈവാനിയോസ് നഗറിലെത്തി.
മലങ്കര സഭയ്ക്കു വേറിട്ട ദൗത്യം ഉള്ളതിനാലാണ് വർഷംതോറും പുനരൈക്യ വാ ർഷികം നടക്കുന്നതെന്ന് പ്രയാണങ്ങളെ സ്വീകരിച്ചു നൽകിയ സന്ദേശത്തിൽ കർദി നാർ മാർ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു. പത്തനംതിട്ട ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ്, മാവേലിക്കര ബിഷപ് മാത്യൂസ് മാർ പോളിക്കോർപ്പോസ്, പുന കട്‌കി ബിഷപ് മാത്യുസ് മാർ പക്കോമിയോസ്, പത്തനംതിട്ട രൂപതയുടെ പ്രഥമ ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തുടർന്ന് സ്റ്റീഫൻ ദേവസി അവതരിപ്പിച്ച സംഗീത സദസുണ്ടായിരുന്നു. ഇന്നു മുതൽ മൂന്ന് ദിവസം ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനശുശ്രൂഷ സമ്മേളന നഗറിൽ നടക്കും. ഇന്ന് വൈകുന്നേരം ആറിന് ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. 20നാണ് പുനരൈക്യ വാർഷിക സഭാസംഗമം.