മരണത്തിലും പിതാവിനൊപ്പം പ്രിയപ്പെട്ട വിശുദ്ധൻ; അമേരിക്കയിൽ നിന്നുള്ള ഈ കുഴിമാടം ലോകത്തിന്റെ കണ്ണ് നിറയ്ക്കുന്നു
കൻസാസ് : അന്ത്യയാത്രയിലും പ്രിയപ്പെട്ട പിതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ കൻസാസിലെ ഒരു കുടുംബം ഒരുക്കിയ വേറിട്ട കുഴിമാടം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ജീവിതകാലമത്രയും വിശുദ്ധ യൗസേപ്പിതാവിനോട് അഗാധമായ ഭക്തി പുലർത്തിയിരുന്ന പിതാവിനായി അദേഹത്തിന്റെ വിശ്വാസത്തെ സാക്ഷ്യപ്പെടുത്തുന്ന രീതിയിലാണ് മക്കൾ അന്ത്യവിശ്രമ സ്ഥലം ഒരുക്കിയത്.
പിതാവിന്റെ മൃതദേഹം അടക്കം ചെയ്യുന്നതിന് മുൻപായി കുഴിമാടത്തിന്റെ കളിമൺ ഭിത്തിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ രൂപം കുടുംബാംഗങ്ങൾ നേരിട്ട് കൊത്തിയെടുക്കുകയായിരുന്നു. തന്റെ അവസാന യാത്രയിലും പ്രിയപ്പെട്ട വിശുദ്ധന്റെ സാന്നിധ്യം പിതാവിനൊപ്പം ഉണ്ടാകണമെന്ന മക്കളുടെ തീവ്രമായ ആഗ്രഹമാണ് ഈ വേറിട്ട കലാസൃഷ്ടിക്ക് പിന്നിൽ.
ക്രൈസ്തവ വിശ്വാസമനുസരിച്ച് യേശുവിന്റെയും മറിയത്തിന്റെയും സാന്നിധ്യത്തിൽ മരണം വരിച്ച വിശുദ്ധ യൗസേപ്പിതാവിനെ 'നന്മരണ മധ്യസ്ഥനായാണ്' വിശ്വാസികൾ കരുതുന്നത്. പിതാവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആത്മീയ കരുത്തിനെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമ വേളയിലും കൂടെച്ചേർത്ത മക്കളുടെ നടപടിയെ ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രശംസിക്കുകയാണ്.
കുടുംബാംഗങ്ങൾ പങ്കുവെച്ച ഈ കുഴിമാടത്തിന്റെ ചിത്രം നിമിഷങ്ങൾക്കകം ലോകശ്രദ്ധ നേടി. മരണത്തിനപ്പുറവും നിലനിൽക്കുന്ന സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടയാളമായി ഈ ചിത്രം മാറിക്കഴിഞ്ഞു. പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോഴും അവരുടെ വിശ്വാസങ്ങളെ ആദരിക്കുന്നത് എങ്ങനെയെന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കൻസാസ് കുടുംബം.