കോംഗോയിൽ സായുധ സംഘത്തിന്റെ അക്രമത്തിൽ 69 പേർ കൊല്ലപ്പെട്ടു

 
222222

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുകിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിൽ നടന്ന സായുധ അക്രമത്തിൽ 69 പേർ കൊല്ലപ്പെട്ടു. കോഡെകോ (CODECO) എന്നറിയപ്പെടുന്ന മിലിഷ്യ സംഘമാണ് ക്രൂരമായ ഈ ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക ഭരണകൂടവും സുരക്ഷാ ഉദ്യോഗസ്ഥരും അറിയിച്ചു.

ഇറ്റൂരി പ്രവിശ്യയിലെ നിരവധി ഗ്രാമങ്ങൾക്ക് നേരെ ഏപ്രിൽ അവസാന വാരമാണ് ആക്രമണമുണ്ടായത്. എന്നാൽ മേഖലയിൽ കലാപകാരികളുടെ സാന്നിധ്യം തുടരുന്നതിനാൽ മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനും വിവരങ്ങൾ പുറംലോകമറിയുന്നതിനും ദിവസങ്ങൾ വൈകുകയായിരുന്നു. കുറഞ്ഞത് 69 മൃതദേഹങ്ങളെങ്കിലും കണ്ടെത്തിയതായി സുരക്ഷാ സേന സ്ഥിരീകരിച്ചു. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70-ന് മുകളിൽ വരുമെന്ന് സിവിൽ സൊസൈറ്റി നേതാവ് ദിയുഡോൺ ലോസ പറഞ്ഞു. ഇതിൽ സിവിലിയന്മാരും ഉൾപ്പെടുന്നു.

ലെന്നു സമുദായത്തിന് വേണ്ടി വാദിക്കുന്ന കോഡെകോ സംഘം, ഹേമ സമുദായത്തെ പ്രതിനിധീകരിക്കുന്ന സിആർപി (CRP) എന്ന മറ്റൊരു സായുധ സംഘവുമായുള്ള കുടിപ്പകയുടെ ഭാഗമായാണ് ഈ ആക്രമണം നടത്തിയത്. സിവിലിയന്മാരെ ലക്ഷ്യം വച്ചുള്ള ഈ ആക്രമണത്തെ ഐക്യരാഷ്ട്രസഭയുടെ സമാധാന സേന ശക്തമായി അപലപിച്ചു. അക്രമകാരികൾക്കിടയിൽ കുടുങ്ങിപ്പോയ ഇരുനൂറോളം പേരെ രക്ഷപ്പെടുത്തിയതായി സേന അറിയിച്ചു.

Tags

Share this story

From Around the Web