"നല്ല വാക്കുകൾ പറയാൻ കഴിയുന്നില്ലെങ്കിൽ മിണ്ടാതിരിക്കുക"ഇന്നത്തെ ചിന്താവിഷയം 

 

 
people

പണ്ടൊക്കെ  പള്ളിക്കൂടങ്ങളിലും മറ്റ് പൊതു, സാംസ്കാരിക  ചടങ്ങുകളിലും ആലപിച്ചിരുന്ന ഒരു പ്രാർത്ഥന ചിലരൊക്കെ ഓർക്കുന്നുണ്ടാവും. "ദൈവമേ കൈതൊഴാം കേൾക്കുമാറാകണം.."എന്ന് തുടങ്ങുന്ന ഈ പ്രാർത്ഥന പന്തളം കേരളവർമ്മയുടെതായിരുന്നു. മലയാള നാടിന്റെ പ്രാർത്ഥന എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചിരുന്നത്.

അതിലെ മറ്റൊരു വരിയാണ്, "നല്ലവാക്കോതുവാൻ  ത്രാണിയുണ്ടാവണം" എന്നത്. ഇന്ന് അങ്ങനെയുള്ള പ്രാർത്ഥനകൾ ഒന്നും കേൾക്കാറില്ല. അത്തരം പ്രാർത്ഥനകൾക്ക് സമൂഹത്തിൽ സ്ഥാനവുമില്ലാതായി. ജനങ്ങളെ നേർവഴിക്ക് നയിക്കാൻ, ഹിതോപദേശം കൊടുക്കാൻ പണ്ടൊക്കെ ഇത്തരം കവിതകളും കവികളും പണ്ഡിതന്മാരും ധാരാളമുണ്ടായിരുന്നു. ഇന്നും പണ്ഡിതന്മാർ ഉണ്ടെങ്കിലും അവരുടെ ഉടുപ്പിലും എടുപ്പിലും നടപ്പിലും മാത്രമാണ് പാണ്ഡിത്യം പ്രദർശിപ്പിക്കുന്നത്. നാലാളെടുത്തു വേണം അവരെ കൊണ്ടുവരാൻ.

എന്ന് പറഞ്ഞാൽ  പി ആർ വർക്കുകളുടെ ഉൽപ്പന്നങ്ങളാണ്  ഇന്ന് കാണുന്ന നവ പണ്ഡിതരിൽ ഭൂരിഭാഗവും. ഇത്തരം നവപണ്ഡിതർക്ക് പുതിയ തലമുറയോട് യാതൊരു ഉത്തരവാദിത്വവുമില്ല. നേരെ ചൊവ്വേ മനുഷ്യരോട് സംസാരിക്കാനും പെരുമാറാനും ഇവർക്ക് അറിയത്തില്ല.  മറ്റുള്ളവരോട് സംസാരിക്കുമ്പോൾ  എളിമയോടെ, മാന്യതയോടെ, മര്യാദയോടെ, ആദരവോടെ സംസാരിച്ചിരുന്ന ഒരു കാലം കൊഴിഞ്ഞു പോവുകയാണ് എന്ന് തോന്നുന്നില്ലേ.

ഇന്ന് പലരും സംസാരിക്കുന്നത് അഹങ്കാരത്തോടെയും ധിക്കാരത്തോടെയും ധാർഷ്ട്യത്തോടെയും ആണ് എന്ന് പറയുന്നതിൽ തെറ്റുണ്ടോ.? മദമാത്സര്യങ്ങൾ മനുഷ്യനെ എങ്ങോട്ടൊക്കെയോ ഓടിച്ചു കയറ്റുകയാണ്. പണവും അധികാരവും മനുഷ്യനെ പ്രാമാണികനാക്കുന്ന ഈ കാലത്ത് മനുഷ്യപ്പറ്റുള്ള നല്ല വാക്കുകൾ പോലും ഒരിടത്തുനിന്നും കേൾക്കാനാകുന്നില്ല.

പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് മനുഷ്യൻ അറിയുന്നില്ല. ചെറു ബാല്യക്കാർ പോലും സംസാരിക്കുന്നത് കേട്ടാൽ നമ്മൾക്ക് ദുഃഖം തോന്നാറുണ്ട്. കുഞ്ഞുവായിൽ നിന്നുവരുന്ന വലിയ വർത്തമാനങ്ങൾ കേൾക്കാൻ അത്രയ്ക്ക് നല്ലതല്ല. സജ്ജനങ്ങളെ കണ്ടാൽ തിരിച്ചറിയാതായിരിക്കുന്നു ഇവർക്ക്. ഗുരുക്കന്മാരെയും മുതിർന്നവരെയും എന്തിന് മാതാപിതാക്കളെ പോലും ബഹുമാനിക്കാൻ അറിയാത്ത ഒരു തലമുറയാണ് ഇന്ന് വളർന്നുവരുന്നത്. നല്ല വാക്കുകൾ കൊണ്ട്  നല്ല സുഹൃത്തുക്കളെ ലഭിക്കും.

വാക്കുകൾ ഇരുതല മൂർച്ചയുള്ള വാളിനേക്കാൾ മാരകമാണ് എന്ന് പലരും പറയാറുണ്ട്. ആയുധമേറ്റ മുറിവുകൾ കാലക്രമേണ ഭേദമാകും. എന്നാൽ വാക്കുകൾ തീർത്ത മുറിവുകൾ ഈ ജന്മത്തിൽ ഭേദമാകും എന്ന് തോന്നുന്നില്ല. മറ്റൊരാളെ വേദനിപ്പിക്കാതെ സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ മിണ്ടാതിരിക്കുകയാണ്  ഉത്തമം. നല്ല വാക്കുകളോതുവാൻ ത്രാണി ഉണ്ടാവണം എന്ന് ജഗദീശ്വരനോട് നിരന്തരം പ്രാർത്ഥിക്കുക.  

"അറിവ് ലഭിക്കാൻ എൻ്റെ മനസ്സും ശരീരവും ശക്തവും പ്രാപ്തവും ആകട്ടെ, എന്റെ നാവ് തേൻ പോലെ മധുരമുള്ളതാകട്ടെ, എൻ്റെ നാവിൽ നിന്ന് സദാ മധുരഭാഷണം ഉണ്ടാകട്ടെ" എന്ന തൈത്തരിയോപനിഷത്തിലെ പ്രാർത്ഥന മനസ്സിൽ എപ്പോഴും തെളിഞ്ഞു വരാൻ ജഗദീശ്വരനോട് അപേക്ഷിക്കാം.

സുഭാഷ് ടിആർ

Tags

Share this story

From Around the Web