"മറ്റുള്ളവരെ വേദനിപ്പിക്കുന്നതിന് മുൻപ് അത് ഒരിക്കൽ നിങ്ങളിലേക്ക് തിരിച്ചു വരുമെന്ന് ഓർക്കുക; കാരണം, ഒന്നിനും കണക്ക് ചോദിക്കാതെ കാലം കടന്നു പോകില്ല" ഇന്നത്തെ ചിന്താവിഷയം

മറ്റുള്ളവരെ മനഃപ്പൂർവ്വം ഉപദ്രവിക്കുന്നത് ചിലർക്ക് ഒരു രസമാണ്. അറിവില്ലായ്മ കൊണ്ടും പക്വതക്കുറവുകൊണ്ടും മനുഷ്യർ മറ്റുള്ളവർക്ക് ചില്ലറ ഉപദ്രവങ്ങൾ സൃഷ്ടിക്കാറുണ്ട്.
പിന്നീട് അതോർത്ത് ഇവർ ദുഃഖിക്കാറുമുണ്ട്. ആ തെറ്റുകൾ ആവർത്തിക്കാതിരിക്കുക എന്നുള്ളതാണ് പക്വത ഉണ്ടാവുമ്പോൾ ചെയ്യേണ്ടത്. എന്നാൽ കരുതിക്കൂട്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്നത് ഒട്ടും സുഖകരമല്ല, അതിനെ ന്യായീകരിക്കാൻ പറ്റത്തുമില്ല.
ഭൂമിയിലെ സകല ജീവജാലങ്ങൾക്കും ഒരു ജീവിതം അല്ലേ ഉള്ളൂ. അതിൽ മനുഷ്യനും ഉൾപ്പെടുമല്ലോ. ജീവിക്കുന്നിടത്തോളം കാലം മറ്റുള്ളവർക്ക് മനസ്സാ വാചാ കർമ്മണാ ഒരു ദ്രോഹവും ചെയ്യരുത് എന്ന് സ്വയം തീരുമാനമെടുക്കണം.
അല്ലെങ്കിൽ തന്നെ, മറ്റുള്ളവരെ പീഢിപ്പിച്ച് രസിക്കുമ്പോൾ എന്താണ് ലാഭം. ചില ആളുകൾ, പുറമേ നല്ലവരായി മേനി നടിയ്ക്കുകയും, ആരും അറിയാതെ കുത്തിത്തിരിപ്പും പരദൂഷണവും ചതിയും വഞ്ചനയും സ്ഥിര തൊഴിലായി സ്വീകരിക്കുന്നതും കാണാം. "കൊടുത്താൽ കൊല്ലത്തും കിട്ടും" എന്നൊരു പഴമൊഴി കേട്ടിട്ടില്ലേ.
ഇന്ന് മറ്റുള്ളവരോട് ചെയ്യുന്ന ചതിയും വഞ്ചനയും ഉപദ്രവങ്ങളും നാളെ അവർക്ക് തന്നെ തിരിച്ചു കിട്ടും എന്നുള്ളതിനെ പറ്റി ഇവർക്ക് യാതൊരു ചിന്തയുമില്ല. ഇത് കുലത്തൊഴിലായി സ്വീകരിച്ചത് പോലെയാണ് അവർ പെരുമാറുന്നത്. കാലത്തിന്റെ കാവ്യനീതി എന്നൊക്കെ ആലങ്കാരികമായി പറയുന്നത് കേട്ടിട്ടില്ലേ. കാലം ഒരിക്കലും കണക്ക് ചോദിക്കാതെ, കണക്ക് പറയിപ്പിക്കാതെ ആരെയും വെറുതെ വിട്ടിട്ടില്ല എന്നത് പകൽ പോലെസത്യമാണ്. "യൗവ്വന കാലത്ത് നിന്റെ സൃഷ്ടാവിനെ ഓർത്തു കൊള്ളുക" (സഭാ:12:1)എന്ന തിരുവചനം എല്ലാവർക്കും ബാധകമാണ്. അത് യൗവ്വനകാലത്ത് മാത്രമല്ല,
ഏത് പ്രായത്തിലും ആകാം എന്നുള്ളത് ഇന്ന് ആവശ്യമായി വന്നിരിക്കുന്നു. ദൈവഭയം ഇല്ലാതെ വരുമ്പോഴാണ് മറ്റുള്ളവരെ ചതിക്കണമെന്നും വഞ്ചിക്കണമെന്നും ഉള്ള ആഗ്രഹം മനസ്സിൽ തോന്നുന്നത്. ഇന്നത്തെ കാലത്ത് സാത്താൻ പല രീതിയിലാണ് മനുഷ്യരിൽ ആവേശിക്കുന്നത്. ലോകമെമ്പാടും, രാജ്യങ്ങൾ തമ്മിലും മനുഷ്യസമൂഹം തമ്മിലും നടക്കുന്ന യുദ്ധങ്ങളും കലാപങ്ങളും സാത്താന്റെ സൃഷ്ടിയാണ്. ലോകസമാധാനം പുലരാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.
"വിധവയെയും അനാഥനെയും പരദേശിയും ദരിദ്രനെയും പീഢിപ്പിക്കരുത്; നിങ്ങളിൽ ആരും നിങ്ങളുടെ സഹോദരനോട് തിന്മ നിരൂപിക്കരുത്" (സഖറിയ 7:10)എന്ന വചനം എന്നും ഓർമ്മയിൽ ചേർത്തുവെക്കാം. "ഒരു പീഢയെറുമ്പിനും വരുത്തരുതെന്ന" അനുകമ്പാദശകത്തിലെ ശ്രീനാരായണ ഗുരുവിന്റെ വരികളും ഇവിടെ അന്വർത്ഥമാകുന്നു.
ആരെ വേദനിപ്പിച്ചാലും പീഢിപ്പിച്ചാലും അതിന്റെ ഫലം വേദനിപ്പിക്കുന്നവർക്ക് പലിശ സഹിതം കിട്ടിയതും കിട്ടിക്കൊണ്ടിരിക്കുന്നതും എല്ലാം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ് എന്നോർക്കുക.
സുഭാഷ് ടിആർ