"ഒരു പനിനീർ പൂവിന് എൻ്റെ പൂന്തോട്ടം ആകാൻ കഴിയുമെങ്കിൽ, ഒരു കൂട്ടുകാരൻ എൻ്റെ ലോകവുമാണ്" ഇന്നത്തെ ചിന്താവിഷയം

ചില ആളുകളെ നമ്മൾ എന്നും സ്നേഹത്തോടെ ഓർക്കാറുണ്ടല്ലോ. അത് അവരുടെ സൗമ്യ സാമിപ്യം നമുക്ക് നൽകിയ സന്തോഷം കൊണ്ടാണ്. അവരുടെ പുഞ്ചിരി നമ്മുടെ മുന്നിൽ വസന്തം വിടർത്തിയിരുന്നത് കാലമെത്ര കടന്നു പോയാലും ഇന്നും അതേ വസന്തമായി നമ്മുടെ ഉള്ളിൽ പൂത്തു നിൽക്കുന്നില്ലേ. നമുക്കൊക്കെ അനേകം കൂട്ടുകാർ ഉണ്ടല്ലോ.
എങ്കിലും ഏറ്റവും പ്രിയപ്പെട്ട ഒരു കൂട്ടുകാരൻ എല്ലാവർക്കും ഉണ്ടാവും, നമുക്ക് ചുറ്റും എന്നും വസന്തം ഒരുക്കുന്ന നമ്മുടെ പ്രിയ സുഹൃത്ത്. ചിലപ്പോൾ നമുക്ക് പരിചയമില്ലാത്തവർ പോലും പെട്ടെന്ന് നമ്മുടെ കൂട്ടുകാരനായി മാറുന്നത് കാണാം. മനുഷ്യരിൽ പലരും പല രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണല്ലോ.
ചിലർക്ക് എത്ര കിട്ടിയാലും തൃപ്തി ആകത്തില്ല. എന്നാൽ ചിലർക്ക് എന്ത് കിട്ടിയാലും അത്, അവർ ഉള്ളതുകൊണ്ട് ഓണം പോലെ എന്ന രീതിയിലാക്കും. പഴയ കാലത്തൊക്കെ മനുഷ്യർ എത്രയോ ലളിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത്.
ഇന്നും ലളിതമായി ജീവിക്കുന്ന ആളുകൾ ധാരാളമുണ്ട്. കാലം ഇത്ര പുരോഗമിച്ചതിനാൽ കാലത്തിനൊപ്പം നീന്താൻ പുതു തലമുറ മത്സരിക്കുകയാണ്. കാലം ഇത്ര പുരോഗമിച്ചതറിയാതെ ജീവിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്. കഴിഞ്ഞദിവസം സമൂഹ മാദ്ധ്യമങ്ങളിൽ പടർന്നു കയറിയ ഒരു വാർത്ത ഓർക്കുന്നുണ്ടാവും. തൻ്റെ ഭാര്യയ്ക്ക് സ്വർണ്ണമാലയും താലിയും വാങ്ങാൻ ആഭരണശാലയിൽ എത്തിയ വൃദ്ധ ദമ്പതികൾ ലോകത്തെ വല്ലാതെ സ്പർശിച്ചു.
സ്വർണ്ണത്തിന് ഇക്കാലത്തെ വില മനസ്സിലാക്കാത്ത ആ രണ്ട് സാധുക്കൾ അവർക്ക് ഇഷ്ടപ്പെട്ട മാല തിരഞ്ഞെടുത്തിട്ട്, കയ്യിലുള്ള ഇത്തിരി പൈസ കടയുടമയ്ക്ക് കൊടുക്കുകയും, അവരുടെ അറിവില്ലായ്മയും ദൈന്യതയും, ഭാര്യയോടുള്ള സ്നേഹവും മനസ്സിലാക്കിയ അദ്ദേഹം, അവരോട് ആഭരണം എടുത്തോളൂ, പൈസ വേണ്ട അനുഗ്രഹം മാത്രം മതി എന്ന് പറയുകയും അവരുടെ നിർബന്ധത്തിനു വഴങ്ങി, അവർ നീട്ടിയ തുച്ഛമായ തുകയിൽ നിന്നും വെറും ഇരുപത് രൂപ വാങ്ങി ആഭരണം അവർക്ക് നൽകി.
ആ വൃദ്ധദമ്പതികളുടെ സന്തോഷാശ്രുക്കൾ പൂമഴയായി ആഭരണശാലയെ പുളകിതമാക്കി. ആഭരണശാലയുടെ ഉടമ ആ ദമ്പതികൾക്ക് ഒരു പനിനീർ പൂവായി പൂന്തോട്ടം തീർത്തു. ഇനി മേലിൽ ആ കടയുടമ അവരുടെ നല്ലൊരു സുഹൃത്താവും. അദ്ദേഹമാണ് ഇനി അവരുടെ ലോകം. ആ ദമ്പതികളുടെ കയ്യിൽ നിന്നും, ആഭരണത്തിന്റെ വിലയായി വാങ്ങിയ ഇരുപത് രൂപ കടയുടമയെ സംതൃപ്തനാക്കിയിട്ടുമുണ്ട്.
നമ്മൾ ത്യജിക്കുന്നത് കൊണ്ടും, നമുക്ക് ലഭിക്കുന്നതുകൊണ്ടും, തൃപ്തിപ്പെടണമെന്ന് ആഭരണശാലയുടെ ഉടമ നമ്മളെ പഠിപ്പിക്കുന്നു. പനിനീർ പൂവായി സ്വയം ഒരു പൂന്തോട്ടം നമുക്ക് ഒരുക്കാം, ഒരു കൂട്ടുകാരനെ നമ്മുടെ ലോകത്തിലേക്ക് ആനയിക്കാം.
സുഭാഷ് ടിആർ