" പരസ്പരം കേൾക്കാനുള്ള ക്ഷമയും സമയവും ഉണ്ടാകുമ്പോഴാണ് ജീവിതത്തിലെ എല്ലാ ബന്ധങ്ങളും മനോഹരമാകുന്നത്" ഇന്നത്തെ ചിന്താവിഷയം

എപ്പോഴും കേൾവിക്കാരൻ ആകുന്നത് ഒരു നല്ല കാര്യമാണ്. മറ്റുള്ളവർ നമ്മളോട് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവർ പറഞ്ഞു തീരുന്നത് വരെ കേട്ടുകൊണ്ടിരിക്കുന്നത് അവർക്ക് ആശ്വാസവും ആത്മവിശ്വാസവും ഉണ്ടാക്കും.
എന്നാൽ ചിലർ മറ്റുള്ളവരെ കേൾക്കാതെ അവരെ ഗൗനിക്കാതെ, അവർ പറഞ്ഞു തുടങ്ങുന്നതിനു മുൻപേ അങ്ങോട്ട് സംസാരിച്ച്, അവരെ അസ്വസ്ഥരാക്കുന്നത് കാണാം. ജീവിതത്തിൽ ഉണ്ടാകുന്ന സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കുന്നത് സാധാരണമാണ്. എന്നാൽ പരസ്പരം ബഹുമാനമുണ്ടാകണം എന്നതു പോലെ തന്നെയാണ് പരസ്പരം കേൾക്കാനുള്ള ക്ഷമയും കാണിക്കേണ്ടത്.
ചില ആളുകൾ അതീവ ക്ഷമയോടെ പെരുമാറുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അവർ വളരെ കുറച്ചു മാത്രമേ സംസാരിക്കാറുള്ളു. പല സർക്കാർ ഓഫീസുകളിലും, സർക്കാർ ആശുപത്രികളിലും, റെയിൽവേ, കെഎസ്ആർടിസി തുടങ്ങിയ എൻക്വയറി കൗണ്ടറുകളിലും അക്ഷമരാകുന്ന ജീവനക്കാരെയാണ് സ്ഥിരം കാണുന്നത്. സാധാരണക്കാരായ ജനങ്ങളോട് നിർദ്ദാക്ഷിണ്യം പെരുമാറുന്ന ആളുകളെയാണ് ഇത്തരം കൗണ്ടറുകളിൽ നിയമിക്കുന്നത്.
ഇങ്ങനെയുള്ള ആളുകളെ എവിടെനിന്നോ തപ്പിപ്പിടിച്ച് അവിടെ നിയമിക്കുന്നതാണോ എന്നുപോലും നമ്മൾ സംശയിച്ചു പോകാറുണ്ട്. സർക്കാർ സ്ഥാപനങ്ങളിൽ മാത്രമല്ല, അക്ഷയ സെന്ററുകളിലെ ജീവനക്കാരും ഗ്യാസ് വിതരണ ഏജൻസികളിലെ ജീവനക്കാരും ഒക്കെ ഈ ഗണത്തിൽ പെടുന്നവരാണ്.
കാണാതെ പഠിച്ച് പരീക്ഷ എഴുതി മാർക്ക് മേടിക്കുന്നതിലോ, ഉദ്യോഗം നേടുന്നതിലോ ഒരു കാര്യവുമില്ല. മറ്റുള്ളവരോട് വകതിരിവോടെയും, ക്ഷമയോടെയും, മാന്യതയോടെയും, ബഹുമാനത്തോടെയും പെരുമാറുന്നവരെ വേണം സർക്കാർ ജോലികളിലേക്ക് അധികൃതർ തെരഞ്ഞെടുക്കേണ്ടത്.
പ്രത്യേകിച്ച്, ജനങ്ങളുമായി എപ്പോഴും സംവദിക്കേണ്ടി വരുന്ന തരത്തിലുള്ള ജോലിയാകുമ്പോൾ. എല്ലാ ബന്ധങ്ങളും ഊഷ്മളമാകുന്നതും മനോഹരമാകുന്നതും പരസ്പരം കേൾക്കാനുള്ള ക്ഷമ കാണിക്കുമ്പോഴാണ്, അതിനുള്ള സമയം നീക്കിവെക്കുമ്പോഴാണ്. നമ്മുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരു തന്നെ ആയാലും അവർക്ക് പറയാനുള്ള കാര്യം ക്ഷമയോടെ കേൾക്കുക. അവർക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കുക ബന്ധങ്ങൾ സുന്ദരമാകും
സുഭാഷ് ടി ആർ