സഭയിലെ സുവിശേഷോപദേശങ്ങള്‍ ഏതെല്ലാം?

 
bible

ദൈവത്തിനു സമര്‍പ്പിച്ച ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ സുവിശേഷോപദേശങ്ങള്‍, കര്‍ത്താവിന്റെ വാക്കുകളിലും മാതൃകകളിലും അധിഷ്ഠിതമായിരിക്കുന്നതുപോലെതന്നെ, സഭാപിതാക്കന്മാരാലും, മല്പാന്മാരാലും അജപാലകന്മാരാലും പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള ദൈവദാനമാണ്. സഭയ്ക്ക് ദൈവത്തില്‍നിന്നു ലഭിച്ചതും അവിടത്തെ കൃപയാല്‍ നിരന്തരം സംരക്ഷിക്കപ്പെടുന്നതുമായ ദാനമാണവ.

പരിശുദ്ധാത്മാവാല്‍ നയിക്കപ്പെട്ട്, ഈ ഉപദേശങ്ങള്‍ വ്യാഖ്യാനിക്കാനും അവയുടെ അനുവര്‍ത്തനം നിയന്ത്രിക്കാനും തദനുസാരം ജീവിക്കാനുള്ള സ്ഥിരമായ ജീവിതരീതികള്‍ സ്ഥാപിക്കാനും സഭയുടെ അധികാരം ശ്രദ്ധചെലുത്തി ഇതുവഴി, ദൈവദത്തമായ ഒരു മുകുളത്തില്‍നിന്നുള്ള വൃക്ഷത്തിലെന്നപോലെ അദ്ഭുതകരമായ അനേകം വിധത്തില്‍, ദൈവത്തിന്റെ തോട്ടത്തില്‍ ശാഖോപശാഖകളായി വളര്‍ന്നുനില്ക്കുന്ന പല രീതികളിലുള്ള ഏകാന്തമോ സമൂഹപരമോ ആയ വിവിധ ജീവിതശൈലികളായും വിവിധ കൂട്ടായ്മകളായും അവ വളര്‍ന്നുവന്നു. അവ അതതുസമൂഹത്തിന്റെ വളര്‍ച്ചയ്ക്കും മിശിഹായുടെ ശരീരം മുഴുവന്റെയും നന്മയ്ക്കും കരുത്തു വര്‍ദ്ധിപ്പിച്ചു. കാരണം, ഈ ഭ്രാതൃത്വങ്ങള്‍ അവരുടെ സമൂഹങ്ങള്‍ക്ക് തങ്ങളുടെ ജീവിതശൈലികളിലും കൂടുതല്‍ സുദൃഢമായ സ്ഥിരതയ്ക്കുള്ള താങ്ങുതൂണുകള്‍ നല്കി.

പൂര്‍ണതപ്രാപിക്കാനുള്ള സ്പഷ്ടമായ പ്രബോധനങ്ങളുടെയും കര്‍ത്താവിന്റെ പടയണിയില്‍ സഹോദരകൂട്ടായ്മയുടെയും അനുസരണം വഴി ഉറപ്പിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെയും തൂണുകള്‍ തന്നെയാണിത്. അങ്ങനെ, സ്വന്തം സന്ന്യാസവ്രതം സുരക്ഷിതമായി നിറവേറ്റുന്നതിനും വിശ്വസ്തതയോടെ സംരക്ഷിക്കാന്‍ കഴിയേണ്ടതിനും സ്‌നേഹത്തിന്റെ വഴിയില്‍ ആത്മാവില്‍ സന്തോഷിച്ചുകൊണ്ട് മുന്നേറുന്നതിനുമുള്ള സഹായം സന്ന്യസിമാര്‍ നല്കപ്പെടുന്നു.

ഈ ദൃശ്യപദവി അതിന്റെ ദൈവികസ്വഭാവംകൊണ്ടോ സഭയുടെ ഹയരാര്‍ക്കിക്കല്‍ ഘടനകൊണ്ടോ വൈദിക-അല്മായ പദവികളുടെ മദ്ധ്യസ്ഥിതമായ ഒന്നല്ല. പ്രത്യുത, അവ രണ്ടിലുംനിന്ന് ചില ക്രിസ്തീയ വിശ്വാസികള്‍ വിളിക്കപ്പെടുകയാണ്. സഭാജീവിതത്തില്‍ പ്രത്യേകദാനം ആസ്വദിക്കുന്നതിനും ഓരോരുത്തരും സ്വന്തം രീതിയില്‍ സഭയുടെ രക്ഷാകരദൗത്യത്തില്‍ മുന്നേറുന്നതിനും ക്രിസ്തീയ വിശ്വാസികള്‍ വിളിക്കപ്പെടുകയാണ്.

Tags

Share this story

From Around the Web