കുർബാനയുടെ നിയോഗത്തിനായി വിശ്വാസികൾ വൈദികർക്ക് നൽകുന്ന കുർബാനപ്പണത്തിന് വാണിജ്യ സ്വഭാവമുണ്ടാകരുത്,  കുർബാന ധർമം സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

 
www

കുർബാനധർമം എന്തിനാണെന്നും അത് സ്വീകരിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും നമ്മെ ഓർമപ്പെടുത്തുന്ന പുതിയ സഭാരേഖയാണ് വൈദികർക്കായുള്ള റോമൻ ഡിക്കാസ്റ്ററി ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ ഏപ്രിൽ 13 നു പുറത്തിറക്കിയ സെക്കുന്തും പ്രൊബാത്തും (സഭയുടെ പാരമ്പര്യമനുസരിച്ച്) എന്ന ഡിക്രി.

വിശുദ്ധ കുർബാനയർപ്പണനിയോഗം, അതിലേക്കായി വിശ്വാസികൾ നൽകിയിരുന്ന തുക, കൂടുതൽ നിയോഗങ്ങളോടെയുള്ള വിശുദ്ധകുർബാനയർപ്പണം തുടങ്ങിയ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട 1991 ലെ മോസ് യൂജിത്തെർ (Mosiugiter) എന്ന ഡിക്രിയും നിലവിലെ കാനോനികനിയമവും ആണ് ഈ ഡിക്രിക്ക് ആധാരമായിട്ടുള്ളത്. സഭാപാരമ്പര്യമനുസരിച്ച് വിശുദ്ധ കുർബാനയെന്ന കൂദാശയുടെ അന്തസും ആധ്യാത്മികസമഗ്രതയും കാത്തുസൂക്ഷിക്കുക, സഭയിൽ കുർബാനപ്പണം സംബന്ധിച്ച് കൂടുതൽ സുതാര്യതയും വ്യക്തതയും ഉറപ്പാക്കുക, കുർബാനയുടെ നിയോഗവുമായി ബന്ധപ്പെട്ട തങ്ങളുടെ സംഭാവനകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിശ്വാസികളുടെ വിശ്വാസ്യത ഉറപ്പാക്കുക എന്നിങ്ങനെ ഈ ഡിക്രിയുടെ ഉദ്ദേശ്യശുദ്ധി വളരെ പ്രശംസനീയമാണ്.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന്, മെത്രാന്മാരിൽനിന്നും വൈദികരിൽനിന്നും സാധാരണ വിശ്വാസികളിൽനിന്നും വ്യക്തികളിൽനിന്നും സമർപ്പിതസമൂഹങ്ങളിൽനിന്നും കുർബാനധർമവുമായി ബന്ധപ്പെട്ട് ലഭിച്ച നിരീക്ഷണങ്ങൾക്കും ചോദ്യങ്ങൾക്കും അഭ്യർഥനകൾക്കും മറുപടിയായി, ഈ ഡികാസ്ട്രി, പ്രശ്നത്തിന്റെ എല്ലാവശങ്ങളും ആഴത്തിൽ പരിശോധിച്ചതിനുശേഷം, ബന്ധപ്പെട്ട മറ്റ് ഡികാസ്ട്രികളുമായി വിപുലമായ കൂടിയാലോചനകൾക്കുശേഷം, പുതിയ മാനദണ്ഡങ്ങൾ ആവശ്യമാണെന്ന് ബോധ്യപ്പെടുകയും താഴെപ്പറയുന്നവ നൽകുകയും ചെയ്തു.

കുർബാനധർമം

ബലിപീഠത്തിൽ ശുശ്രൂഷിക്കുന്നവർ ബലിപീഠത്തിൽനിന്നു ഉപജീവിക്കുന്നു (1 കോറി 9:13 ) എന്ന തിരുവചനത്തിന്റെ അടിസ്ഥാനത്തിൽ വിശുദ്ധ കുർബാന അർപ്പണത്തിന് ദൈവജനം നൽകുന്ന കാഴ്ചയാണ് കുർബാനധർമം.

ഇപ്രകാരം, വിശുദ്ധ കുർബാന അർപ്പണത്തിനായി സംഭാവന നൽകുന്ന വിശ്വാസികൾ, തങ്ങളുടേതായ ത്യാഗം ഏറ്റെടുക്കുന്നതുവഴി കൂടുതലായി വിശുദ്ധ കുർബാനയോട് ചേരുകയും, അതോടൊപ്പം സഭയുടെ ആവശ്യങ്ങളോട് സഹകരിക്കുകയും സഭയിൽ ശുശ്രൂഷ ചെയ്യുന്നവരുടെ പരിപാലനത്തിനായി തങ്ങളുടെ സംഭാവന നൽകുകയുമാണ് ചെയ്യുന്നതെന്ന് ഈ ഡിക്രി ഓർമപ്പെടുത്തുന്നു.

കുർബാനകണക്ക് കൃത്യവും സുതാര്യവുമാകണം

വിശുദ്ധ കുർബാനയുടെ നിയോഗാർത്ഥം സംഭാവന സ്വീകരിക്കുമ്പോൾ, അത് കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുവെന്നും അതനുസരിച്ചുള്ള വിശുദ്ധ കുർബാനകൾ അർപ്പിക്കപ്പെടുന്നുവെന്നും ഉറപ്പാക്കാൻ മെത്രാന്മാർക്കും വികാരിമാർക്കും കടമയുണ്ട്. അതിൻപ്രകാരം, പൊതുവാർഷികധ്യാനാവസരത്തിൽ (ഇടവക)വൈദികർ തങ്ങളുടെ കുർബാനകണക്കു പുസ്തകം കൃത്യമായി രേഖപ്പെടുത്തി മെത്രാന്റെ അംഗീകാരത്തിനായി സമർപ്പിക്കുന്ന പതിവ് മിക്ക രൂപതകളിലും ഉണ്ട്. ഒരു ദിവസം കുർബാനധർമം ഒന്നു മാത്രമേ സ്വീകരിക്കാവൂ.

ഒരു കുർബാനയും വിവിധ നിയോഗങ്ങളും

വിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികന്, തന്നിൽ ഏല്പിക്കപ്പെടുന്ന നിയോഗത്തിലേക്കായി വിശുദ്ധ കുർബാന അർപ്പിക്കുമെന്ന വ്യവസ്ഥയോടെ, കുർബാനപ്പണമെന്ന രീതിയിൽ സംഭാവന സ്വീകരിക്കുന്നതിന് അനുമതിയുണ്ട്. എന്നാൽ, വിവിധ നിയോഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വിശുദ്ധ കുർബാന അർപ്പിക്കുന്ന പതിവ് ഇനിമുതൽ കൂടുതൽ കൃത്യമായ നിബന്ധനകളോടെ മാത്രമേ പാടുള്ളു.

ഇത്തരം കുർബാനകളിലേക്ക് പണം സ്വീകരിക്കുമ്പോൾ, ഇതേക്കുറിച്ച് വിശ്വാസികളെ വ്യക്തമായി അറിയിക്കണം. അവരുടെ സ്വതന്ത്രമായ സമ്മതത്തോടെ മാത്രമേ വിവിധ നിയോഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശുദ്ധ കുർബാനക്കായി അവരുടെ സംഭാവന സ്വീകരിക്കാവൂ. ഈ നിയമത്തിലൂടെ സഭ ലക്ഷ്യം വയ്ക്കുന്നത്, കുർബാനനിയോഗത്തിലേക്കായി ഓരോ വ്യക്തിയും നൽകുന്ന സംഭാവനയ്ക്ക് ഓരോ കുർബാനവീതം അർപ്പിക്കപ്പെടണമെന്ന നിയമം പാലിക്കപ്പെടുക, വിവിധ നിയോഗങ്ങളോടെ ഒരു കുർബാന അർപ്പിക്കുന്ന അധികമായ പതിവ് കുറയ്ക്കുക എന്നിവയാണ്.

മറ്റു നിയമങ്ങൾ

. വിശുദ്ധകുർബാനയുടെ നിയോഗത്തിനായി വിശ്വാസികൾ വൈദികർക്ക് നൽകിവന്നിരുന്ന കുർബാനപ്പണത്തിന് വാണിജ്യകൈമാറ്റത്തിന്റെ സ്വഭാവമുണ്ടാകരുത്.

. കൂദാശകളുടെ പരികർമത്തിനായി, രൂപതാധ്യക്ഷൻ നിശ്ചയിച്ചിട്ടുള്ള ധർമത്തിന് പുറമെ കാർമികൻ ഒന്നും ആവശ്യപ്പെടരുത്.

. ദാരിദ്ര്യം കാരണം ഏറ്റവും ആവശ്യക്കാർക്ക് കൂദാശകളുടെ സഹായം നിഷേധിക്കപ്പെടുന്നത് എപ്പോഴും ഒഴിവാക്കണം. അതിനാൽ, കുർബാനപ്പണം കൈപ്പറ്റാതെയും പാവപ്പെട്ടവരുടെ നിയോഗങ്ങൾക്കായി വൈദികർ വിശുദ്ധ കുർബാനയർപ്പിക്കേണ്ടതാണ്.

. രൂപതകളിൽ അധികമായി ഉണ്ടാകുന്ന വിശുദ്ധ കുർബാനനിയോഗങ്ങളും അതിനായി ലഭിച്ച തുകയും മിഷൻ പ്രദേശങ്ങൾക്കോ ബുദ്ധിമുട്ടുള്ള മറ്റ് ഇടവകകൾക്കോ നൽകുന്ന ശീലം വളർത്തിയെടുക്കണം.

റവ. ഡോ. ബിൽജു വാഴപ്പിള്ളി

Tags

Share this story

From Around the Web