തിരുവത്താഴ സ്മരണയില്‍ ഇന്ന് പെസഹാ വ്യാഴം, പ്രാർഥനയോടെ വിശ്വാസികൾ
കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ പെസഹാ വ്യാഴം ആചരിക്കും. വിശുദ്ധ വാരത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങളിലൊന്നായ ഇന്ന് യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യ അത്താഴത്തിന്റെയും സ്നേഹക്കൂട്ടായ്മയുടെയും ഓർമകളാണ് വിശ്വാസിസമൂഹം പുതുക്കുന്നത്.
യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ പുതിയ പാഠം ലോകത്തിന് നൽകിയതിനെ അനുസ്മരിച്ച് ദേവാലയങ്ങളിൽ ഇന്ന് പാദക്ഷാളന കർമം നടക്കും. സംസ്ഥാനത്തിന്റെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക കുർബാനകൾ അർപ്പിക്കും. വിശുദ്ധ വാരത്തിലെ പീഡാനുഭവ സ്മരണകളുടെ ഭാഗമായി നാളെ ലോകമെങ്ങും ദുഃഖവെള്ളി ആചരിക്കും.
‘കടന്നു പോകൽ’ എന്നാണ് പെസഹാ എന്ന വാക്കിനർഥം. ക്രിസ്തു തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചിരുന്നു. ഈ ദിനത്തിന്റെ ഓർമ പുതുക്കലാണ് പെസഹാ വ്യാഴം. രാവിലെ കുർബാനക്ക് ശേഷം വൈകിട്ട് വരെ ദേവാലയങ്ങളിൽ ആരാധന ഉണ്ടാകും. രാത്രി വീടുകളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തും. അന്ത്യ അത്താഴത്തിന്റെ സ്മരണയാണ് പെസഹാ വ്യാഴാഴ്ച വീടുകളിലൊരുക്കുന്ന പെസഹാ വിരുന്ന്. കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയാണ് പെസഹാ അപ്പം വിതരണം ചെയ്യുക.