വന്യജീവി സംഘര്‍ഷം. കാട്ടുപന്നിയെ ആറുമാസത്തേക്കെങ്കിലും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ത്തി സര്‍ക്കാര്‍. വീണ്ടും നിരാശയായിരിക്കും ഫലമെന്നു മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

കോട്ടയം: കാട്ടുപന്നിയെ ആറുമാസത്തേക്കെങ്കിലും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണ ആവശ്യം ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍.
വീണ്ടും നിരാശയായിരിക്കും ഫലമെന്നു മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും കാട്ടുപന്നികളുടെ ആക്രമണങ്ങള്‍ കൂടുതല്‍ കണ്ടെത്തിയ വില്ലേജുകളില്‍ എങ്കിലും കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും അത്തരമൊരു പ്രഖ്യാപനം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന വനം വകുപ്പ് കേന്ദ്രത്തിന് വീണ്ടും കത്തു നല്‍കിയത്.
എന്നാല്‍, കാട്ടുപന്നികള്‍ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തില്‍ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്.ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നി ല്ലെന്നായിരുന്ന കഴിഞ്ഞ തവണ കേന്ദ്രം ചൂണ്ടികാട്ടിയത്.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ പട്ടികയില്‍ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം.
ഈ നിലപാട് കേന്ദ്രം ആവര്‍ത്തിക്കുമെന്നു വിദഗ്ധര്‍ പറയുന്നു.
അതേസമയം, കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതില്‍ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്നതായി കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം തന്നെ ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ആവര്‍ത്തിച്ചതെന്നാണ് വനം വകുപ്പ് പറയുന്നത്.
കേന്ദ്ര നിയമത്തില്‍ വ്യക്തമാക്കിയ പ്രകാരം ആദ്യനടപടിയായി ആക്രമണകാരിയായ ഒരു വന്യമൃഗത്തെ പിടികൂടാനോ, മയക്കുവെടിവെക്കാനോ, സ്ഥലത്ത് നിന്ന് മാറ്റാനോ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ നടപടി സ്വീകരിക്കണമെന്നും ഇവ സാധ്യമല്ലെങ്കില്‍ മാത്രമെ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ വന്യമൃഗത്തെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് അധികാരമുള്ളൂ എന്നും കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടി സംസ്ഥാനത്തെ അറിയിച്ചിരുന്നു.
അപ്രായോഗികമായ ഇത്തരം നടപടിക്രമങ്ങളും നിയന്ത്രണങ്ങളും കാരണം നിര്‍ണായക സാഹചര്യങ്ങളില്‍ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല എന്നും അതിനാല്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ കഴിയാതെ വരുന്നതായും കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
അതോടൊപ്പം 'ആക്രമണകാരിയായ മൃഗം' എന്ന് നിയമത്തില്‍ ഉപയോഗിച്ചത് അവ്യക്തമാണെന്നും അത് നിര്‍വചിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 620 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിനായി പ്രത്യേക സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രം എന്തു മറുപടി നല്‍കുമെന്നു കാത്തിരിക്കുകയാണ് മലയോര ജനത.