പാലാ പ്രവിത്താനത്ത് വിശുദ്ധ കുർബാനയ്ക്കിടെ ഓസ്തി തട്ടിയെടുത്ത് യുവാക്കൾ ഓടി; വിശ്വാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

 
Pala

പാലാ: പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ ഓസ്തി തട്ടിയെടുത്ത് ഓടിയ അഞ്ച് യുവാക്കളെ വിശ്വാസികൾ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ പ്രവിത്താനം പള്ളിയിൽ ഫൊറോന വികാരി ഫാ. ജോർജ് വെളൂപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഭവം. പള്ളിയിലെത്തിയ അഞ്ചംഗ സംഘം ഓസ്തി തട്ടിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിശ്വാസികൾ സംഘം സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നു. ചുവപ്പ് നിറത്തിലുള്ള ഇന്നോവ കാറിലായിരുന്നു യുവാക്കൾ എത്തിയതെന്നാണ് വിവരം. 

ഓസ്തി തട്ടിയെടുത്ത സംഭവത്തിന് പിന്നിൽ പ്രത്യേക ലക്ഷ്യമുണ്ടോയെന്നും യുവാക്കൾക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ ‘ബ്ലാക്ക് മാസ്’ പോലുള്ള ആചാരങ്ങളുമായി ബന്ധപ്പെട്ട ലക്ഷ്യമുണ്ടെന്ന സംശയവും ചില വിശ്വാസികൾ ഉന്നയിച്ചു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

വിശുദ്ധ കുർബാനയെയും ക്രൈസ്തവ വിശ്വാസത്തെയും അപമാനിക്കുന്ന തരത്തിലുള്ള നടപടികൾ അനുവദിക്കാനാകില്ലെന്ന് വിശ്വാസികൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web