ഡല്‍ഹിയിലെ യുവജന പ്രക്ഷോഭം; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎല്‍സിഎ

 
strike jantha rmandir


കൊച്ചി: ഡല്‍ഹിയിലെ യുവജന പ്രക്ഷോഭത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ). നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ യുവജനങ്ങള്‍ നയിക്കുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ രാജ്യത്തിന് തീരാകളങ്കമാണെന്ന് കെഎല്‍സിഎ വ്യക്തമാക്കി.

24 ലക്ഷം പേര്‍ പരീക്ഷ എഴുതിയ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതും സിബി എസ്ഇ പന്ത്രണ്ടാം ക്ലാസിലെ മൂല്യനിര്‍ണയം പാളിയതും കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയാണ്.

ജനാധിപത്യ രീതിയില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടികള്‍ മനുഷ്യത്വരഹിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി എന്നിവര്‍ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ രംഗത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി രാജ്യ തലസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളും വിദ്യാര്‍ത്ഥി സമൂഹവും നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് കെഎല്‍സിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന ഐക്യദാര്‍ഢ്യ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ശനിയാഴ്ച എറണാകുളത്ത് യോഗം ചേരും.

സമരം ഒത്തുതീര്‍പ്പായില്ലെങ്കില്‍ ഓഗസ്റ്റ് മാസം ജന്തര്‍ മന്ദിറില്‍ കെഎല്‍സിഎയുടെ നേതൃത്വത്തില്‍ യുവജന സമര പോരാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാര്‍ഢ്യ സംഗമം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

കെഎല്‍സിഎ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ ആധ്യാത്മിക ഉപദേഷ്ടാവ് മോണ്‍. ജോസ് നവസ്, ട്രഷറര്‍ രതീഷ് ആന്റണി, വൈസ് പ്രസിഡ ന്റുമാരായ എബി കുന്നേപറമ്പില്‍, അലക്സ്താളൂപാടത്ത്, നൈജു അറയ്ക്കല്‍, പൈലി ആലു ങ്കല്‍, പാട്രിക്ക് മൈക്കിള്‍, സി.ജെ പോള്‍ സെക്രട്ടറി മാരായ ഉഷ ലാസര്‍, ക്രിസ്റ്റഫര്‍ എസ്, കോണ്‍ക്ളിന്‍ ജിമ്മി, ജയന്‍ കുന്നേല്‍, ജോണ്‍ ബാബു, ഷീബ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web