ലഹരിക്കെതിരെ പോരാടാന്‍ സ്ത്രീകൾ തയ്യാറാകണം: ബിഷപ്പ് ആന്റണി വാലുങ്കൽ
കൊച്ചി: നവകേരള സൃഷ്ടിക്കായി സ്ത്രീ സമൂഹം മുന്നിട്ടിറങ്ങണമെന്നും സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ പ്രതികരിക്കാനും തടയിടാനും അമ്മമാരടങ്ങുന്ന സ്ത്രീസമൂഹം തയ്യാറാകണമെന്നും വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ. കെ.എൽ.സി.ഡബ്ല്യു.എ - കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ വരാപ്പുഴ അതിരൂപത പതിനഞ്ചാമത് വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിന്റെ വിവിധ കോണുകളിലേക്ക് സ്ത്രീസമൂഹം കടന്നുവരണം. അങ്ങനെ വരുമ്പോഴാണ് സൽഭരണം ഉണ്ടാകുന്നതിന് കൂടുതൽ സാധ്യതകൾ ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലുണ്ടായിട്ടുള്ള വിപ്ലവകരമായ പല മുന്നേറ്റങ്ങൾക്കും തുടക്കം കുറിച്ചത് സ്ത്രീകളാണ്. അത്തരത്തിൽ ഇനിയും നിരവധി വിഷയങ്ങൾ അവർ ഏറ്റെടുക്കാനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ.എൽ.സി.ഡബ്ല്യു.എ വരാപ്പുഴ അതിരൂപത പ്രസിഡന്റ് മേരി ഗ്രേസ് അധ്യക്ഷത വഹിച്ചു. എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് മുഖ്യാതിഥിയായിരുന്നു. വിജയിച്ച ജനപ്രതിനിധികൾക്ക് യോഗത്തിൽ ആദരവ് നൽകി. ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ഫാ. യേശുദാസ് പഴമ്പിള്ളി, റാണി പ്രദീപ്, അഡ്വ. ഷെറി ജെ. തോമസ്, റോയി ഡികുഞ്ഞ, ലിസി സെബാസ്റ്റ്യൻ, അഡ്വ. എൽസി ജോർജ്, ഡോ. ഗ്ലാഡിസ് തമ്പി, റീന റാഫേൽ, ഡോ. ബീന പി.ജെ, ആലീസ് ജോസഫ്, മീന റോബർട്ട് എന്നിവർ പ്രസംഗിച്ചു.