മലപ്പുറത്ത് പുഴയിൽ വീട്ടമ്മയുടെ മൃതദേഹം ചാക്കിൽ കെട്ടി താഴ്ത്തിയ നിലയിൽ; ഭർത്താവിനായി തെരച്ചിൽ
മലപ്പുറം: പുഴയിൽ വീട്ടമ്മയുടെ മൃതദേഹം ചാക്കിൽ കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ(37) യാണു മരിച്ചത്. തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മത്സ്യത്തൊഴിലാളിയായ ഭർത്താവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
ബുധനാഴ്‌ച രാത്രി ഒന്നിനുശേഷം ഫൗസിയയെ ഭർത്താവ് ഹുസൈൻ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. കടൽത്തീരത്ത് മീൻ അടിഞ്ഞെന്നും എടുക്കാൻ പോകണമെന്നും പറഞ്ഞാണ് കൊണ്ടുപോയത്. വ്യാഴാഴ്‌ച രാത്രിയായിട്ടും ഇരുവരും വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ മക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കടലിലേക്കു പോകാനൊരുങ്ങിയ വള്ളത്തിലെ തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുന്നതിനിടെ മറ്റൊരു നങ്കൂരം കയറിൽ കുടുങ്ങുകയായിരുന്നു.
ഇതു വലിച്ചെടുത്തു നോക്കിയപ്പോഴാണ് അറ്റത്ത് ചാക്ക് കണ്ടത്. ഇതോടെ പോലീസിനെ വിവരമറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ചാക്കിൽ ഫൗസിയയുടെ മൃതദേഹമാണെന്നു മനസിലാക്കിയത്.