വീല്‍ചെയറില്‍ സഞ്ചരിച്ചിരുന്ന സ്ത്രീക്ക് അത്ഭുത സൗഖ്യം; ലബനീസ് വൈദികന്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

 
labanese


വത്തിക്കാന്‍ സിറ്റി: ഗുരുതരമായ മുട്ടു തേയ്മാനം മൂലം വീല്‍ചെയര്‍ ഉപയോഗിച്ച് മാത്രം സഞ്ചരിക്കാന്‍ സാധിച്ചിരുന്ന സ്ത്രീക്ക് ലബനീസ് വൈദികനായ ഫാ. ബെച്ചാറ അബു മൗറാദിന്റെ  മാധ്യസ്ഥതയില്‍ ലഭിച്ച അത്ഭുത സൗഖ്യത്തിന് വത്തിക്കാന്റെ അംഗീകാരം.  ഫാ. മൗറാദിന്റെ ജീവചരിത്രം വായിക്കുകയും അദ്ദേഹത്തിന്റെ മാധ്യസ്ഥത്തില്‍ നടക്കുന്ന അത്ഭുതങ്ങളെക്കുറിച്ച് അറിയുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുവാന്‍ ഈ സ്ത്രീക്ക് പ്രചോദനമായത്. മുട്ടുവേദന അസഹനീയമായ ഒരു രാത്രിയില്‍ ഫാ. മൗറാദിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഈ സ്ത്രീക്ക് പിറ്റേദിവസം മുതല്‍   പരസഹായം കൂടാതെ നടക്കാന്‍ സാധിക്കുകയായിരുന്നു. 1983-ല്‍ കണ്ടെത്തിയ ഗുരുതരമായ മുട്ട് തേയ്മാനത്തെ തുടര്‍ന്ന് വീല്‍ചെയര്‍ ഉപയോഗിച്ചിരുന്ന സ്ത്രീക്ക് 2009 -ലാണ്  ഫാ. ബെച്ചാറാ അബു മൗറാദിന്റെ മാധ്യസ്ഥതയില്‍ ഈ അത്ഭുത സൗഖ്യം ലഭിച്ചത്.

ഈ അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ഫാ.  ബെച്ചാറ അബു മൗറാദിനെ വാഴ്ത്തപ്പെട്ടനായി പ്രഖ്യാപിക്കുവാന്‍ പാപ്പ അനുമതി നല്‍കി. 1853  മെയ് 19 -ന് ലബനനിലെ സെലിമില്‍ ജനിച്ച ഫാ. ബെച്ചാറ അബു മൗറാദ്  ബസിലിയന്‍ ഫാദേഴ്സ്  ഓഫ് മോസ്റ്റ് ഹോളി സേവ്യര്‍ സന്യാസ സഭയിലെ അംഗമായിരുന്നു. ഉപവി പ്രവര്‍ത്തനങ്ങള്‍ക്കും അപ്പസ്തോലിക തീക്ഷ്ണതയ്ക്കും ആഴമായ ആത്മീയതയ്ക്കും പേരുകേട്ട ഫാ. ബെച്ചാറാ അബു മൗറാദ് ഒരു ചാരിറ്റബള്‍ സൊസൈറ്റിയും സ്ഥാപിച്ചിട്ടുണ്ട്.

 ഫ്രാന്‍സിലെ ഫ്രാന്‍സിസ്‌കന്‍ വൈദികനായിരുന്ന ഗബ്രിയേല മരിയയെയും വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുവാന്‍ പാപ്പ അനുമതി നല്‍കി. വിശ്വാസികള്‍ പരമ്പരാഗതമായി വണങ്ങി വരുന്ന വ്യക്തികളെ വാഴ്ത്തപ്പെട്ടവരായി സഭ ഔദ്യോഗികമായി അംഗീകരിക്കുന്ന 'ഇക്വിപ്പോളന്റ്ബിയാറ്റിഫിക്കേഷന്‍' എന്ന നടപടിക്രമത്തിലൂടെയാണ് ഫാ. ഗബ്രിയേല മരിയയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്.

ഇവരോടൊപ്പം കേരളത്തില്‍ നിന്നുള്ള കപ്പൂച്ചിന്‍ സന്യാസിയായ ഫാ. തിയോഫിന്‍ അടക്കം മൂന്ന് പേരുടെ ധന്യപദവിയും പാപ്പ അംഗീകരിച്ചു. എറണാകുളം, കുന്ന്, പൊന്നുരുന്നി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ച തിയോഫിനച്ചന്റെ ധന്യപദവി വിശുദ്ധ പദവിയിലേക്കുള്ള യാത്രയിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണ്. ഇറ്റലിയില്‍ നിന്നുള്ള ഇടവക വൈദികനായ ഫാ. ഫ്രാന്‍സെസ്‌കോ ലെംബാര്‍ഡിയെയും  ധന്യനായി പ്രഖ്യാപിക്കുവാന്‍ പാപ്പ അനുമതി നല്‍കി. മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് എന്ന രോഗം ബാധിച്ച് തളര്‍ന്നുപോയ ഇറ്റാലിയന്‍ സ്വദേശിയായ ഫൗസ്റ്റോ ഗെയ് എന്ന അല്‍മായനാണ് പാപ്പ ധന്യനായി അംഗീകരിച്ച മൂന്നാമത്തെ വ്യക്തി.  തന്റെ രോഗാവസ്ഥയുടെ നടുവിലും മറ്റ് രോഗികളെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്തുകൊണ്ട് സഹനങ്ങളെ അദ്ദേഹം ദൈവാനുഗ്രഹത്തിന്റെ നീര്‍ച്ചാലുകളാക്കി മാറ്റുകയായിരുന്നു.

Tags

Share this story

From Around the Web