കാട്ടാന ആക്രമണം: ദുരന്തബാധിത കുടുംബത്തെ കോഴിക്കോട് അതിരൂപത പ്രതിനിധികള്‍ സന്ദര്‍ശിച്ചു

 
Visit

കല്‍പ്പറ്റ: വയനാട് മേപ്പാടി പുത്തുമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട ജെസിയുടെ ഭവനം കോഴിക്കോട് അതിരൂപത പ്രതിനിധികള്‍ സന്ദര്‍ശിച്ചു.

അതിരൂപത വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, അതിരൂപത ചാന്‍സലര്‍ ഫാ. ടോണി ഗ്രേഷ്യസ്, മൂപ്പനാട് സെന്റ് ജോസഫ്‌സ് ഇടവക വികാരി ഫാ. സണ്ണി പടിഞ്ഞാറേടത്ത്, വൈത്തിരി സെന്റ് ജോസഫ് ഇടവക വികാരി ഫാ. ജോണ്‍സണ്‍ കൊച്ചുപറമ്പില്‍ എന്നിവരടങ്ങിയ സംഘമാണ് ജെസിയുടെ ഭവനത്തിലെത്തിയത്.

അവര്‍ കുടുംബാംഗങ്ങളെ കണ്ട് ആശ്വാസം പകരുകയും അതിരൂപതയുടെ അനുശോചനം അറിയിക്കുകയും ചെയ്തു.

ഇന്നലെ (മെയ് 26) രാവിലെ 6.30ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.  മേപ്പാടി മൂപ്പനാട് സെന്റ് ജോസഫ്‌സ് ഇടവകാംഗമായ ജെസി (46), ഭര്‍ത്താവ് ഷാജിയോടൊപ്പം സ്‌കൂട്ടറില്‍ ജോലിക്ക് പോകുന്നതിനിടയിലാണ് പുത്തുമലയില്‍ വെച്ച് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.

ജെസി സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ഭര്‍ത്താവ് ഷാജിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് പെണ്‍മക്കളടങ്ങുന്ന ഈ കുടുംബം ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്.

തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് ശാശ്വതമായ സംരക്ഷണം നല്‍കണമെന്നും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രക്ഷോഭത്തിലാണ്.

Tags

Share this story

From Around the Web