വിദ്യാര്‍ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ആര്? അമിത് ഷായോട് ചോദ്യങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

 
rahul

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കാന്‍ ഉത്തരവിട്ടത് ആരാണെന്ന ചോദ്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ആരാണെന്നും യൂണിഫോം ഇല്ലാതെ വിദ്യാര്‍ഥികളെ മര്‍ദിച്ചത് ആരാണെന്നും ഉത്തരവാദിത്തം ആര് ഏല്‍ക്കുമെന്നും രാഹുല്‍ ഗാന്ധി അമിത് ഷായ്‌ക്കെഴുതിയ കത്തില്‍ ചോദിക്കുന്നു.

എനിക്ക് ചില ചോദ്യങ്ങളുണ്ട്. 1. പെല്ലറ്റ് ഗണ്‍ പോലെയുള്ള മാരകായുധങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഉപയോഗിക്കാന്‍ ആഭ്യന്തരമന്ത്രിയായ താങ്കള്‍ അനുമതി നല്‍കിയിരുന്നോ? ഇല്ലെങ്കില്‍ ആരാണ് അതിന് ഉത്തരവിട്ടത്?

2. വിദ്യാര്‍ഥികളെ ലാത്തിയ്ക്കടിക്കുന്നതായി ദൃശ്യങ്ങളില്‍ കാണുന്ന യൂണിഫോമല്ലാത്ത വസ്ത്രം ധരിച്ചവര്‍ പൊലീസുകാരാണോ അതോ വൊളന്റിയര്‍മാരാണോ? ആരാണ് അവരെ നിയോഗിച്ചത്?

ജൂലൈ 20ന് ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് അറിയണമെന്നാണ് കത്തില്‍ രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. നമ്മുടെ വിദ്യാര്‍ഥികള്‍ നീതിയുക്തമായ വിദ്യാഭ്യാസ സമ്പ്രദായം ആവശ്യപ്പടുന്നു. അവരെ കേള്‍ക്കുന്നതിന് പകരം സുരക്ഷാ സംഘം മാരകായുധങ്ങളും കണ്ണീര്‍ വാതകവുമായാണ് അന്ന് നേരിട്ടത്. നൂറുകണക്കിന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. വിദ്യാര്‍ഥിനികളെ പൊലീസുകാര്‍ അപമാനിച്ചു. വിദ്യാര്‍ഥിനികളുടെ സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ മര്‍ദിച്ചു.

പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചുള്ള ആക്രമണം അങ്ങേയറ്റം ഞെട്ടലും നടുക്കവും ഉണ്ടാക്കി. സാരമായ പരിക്കുകള്‍ വിദ്യാര്‍ഥികള്‍ക്കേറ്റു. മാധ്യമപ്രവര്‍ത്തകനും അക്കൂട്ടത്തിലുണ്ട്. 19കാരനായ സഹില്‍ ലൊച്ചാബെന്ന യുവാവിനെ ഞാന്‍ നേരില്‍ കണ്ടു. പെല്ലറ്റ് തറച്ച് കയറി കാഴ്ച ഏകദേശം നശിക്കാറായ അവസ്ഥയിലാണ് അവന്‍. സമാധാനപരമായ പ്രതിഷേധം ഏത് ജനാധിപത്യത്തിന്റേയും അടിസ്ഥാന ഘടകമാണ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ സംരക്ഷിക്കേണ്ടതും അവരുടെ പരാതി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇത്തരം ക്രൂരമായ അക്രമങ്ങള്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തുന്നതാണ്. യുവാക്കളും വിദ്യാര്‍ഥികളും രാജ്യത്തിന്റെ ഭാവിയാണ്. അവര്‍ ഉത്തരങ്ങളും ഉത്തരവാദികളെയും തേടുന്നു. അവരുടെ ശബ്ദം കേള്‍ക്കണം, രാഹുലിന്റെ കത്തില്‍ പറയുന്നു.

Tags

Share this story

From Around the Web