പോലീസെത്തുമ്പോള്‍ അനിതയുടെ കാലിലും കൈകളിലും ചോര, ദേഹത്ത് പരിക്ക്; സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചനിലയില്‍, രണ്ട് കൊലപാതക കുറ്റങ്ങള്‍ ചുമത്തി. 

 
anitha ert

കാലിഫോര്‍ണിയ/കോട്ടയം: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി സുഹൃത്തുക്കളായ രണ്ടുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കോട്ടയം മൂന്നിലവ് സ്വദേശിനിയായ അനിത ബേബി (32)ക്കെതിരെ സാന്റാ ക്ലാര കൗണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ രണ്ട് കൊലപാതക കുറ്റങ്ങള്‍ ചുമത്തി. സംഭവത്തില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 28-ന് സാഞ്ചോസെയിലും മില്‍പിറ്റാസിലുമായി വെറും 90 മിനിറ്റിന്റെ ഇടവേളയിലാണ് ഈ രണ്ട് കൊലപാതകങ്ങളും നടന്നത്. കൊലപാതകത്തിനു പിന്നാലെ തെളിവുനശിപ്പിക്കാന്‍ അനിത ശ്രമം നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 28-ന് ഉച്ചയ്ക്ക് 1.50-ഓടെയാണ് പോലീസിന് ആദ്യ ഫോണ്‍ സന്ദേശം ലഭിച്ചത്. ലിന്‍ഡ വിസ്റ്റ സ്ട്രീറ്റിലെ വീട്ടില്‍ സംശയാസ്പദമായ സംഭവങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു കോള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി 

പരിശോധിച്ചപ്പോഴാണ് ആന്‍ മേരി മാത്യു (39)വിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹത്ത് മാരകമായ മുറിവുകളും ഉണ്ടായിരുന്നു. സംഭവ സ്ഥലത്തുതന്നെ യുവതി മരിച്ചതായാണ് പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.


അന്വേഷണത്തില്‍ കൊലപാതകത്തിനുപയോഗിച്ചുവെന്ന് കരുതുന്ന ഉപകരണം പോലീസ് കണ്ടെടുത്തു. വിശദാന്വേഷണത്തില്‍ കൊലപാതകിയെക്കുറിച്ചുള്ള സൂചനകളും പോലീസിനു ലഭിച്ചു. 

അടുത്ത പരിചയമുള്ള ആള്‍തന്നെയാണ് കൊലപാതകി എന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. വിശദാന്വേഷണത്തിലാണ് ഉറ്റ സുഹൃത്ത് അനിത ബേബിയിലേക്ക് അന്വേഷണ സംഘം എത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കവെ, ഇതേദിവസം  മില്‍പിറ്റാസില്‍ ഒരു അപകടമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡിക്‌സന്‍ ലാന്‍ഡിങ് റോഡിലെ മില്‍ ഗ്രീക്ക് അപാര്‍ട്‌മെന്റ് പരിസരത്തായിരുന്നു അപകടം. കാല്‍നട യാത്രക്കാരിയായ യുവതിയെ നീല കാര്‍ ഇടിച്ചു എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. 

ഇതുമായി ബന്ധപ്പെട്ട് മില്‍പിറ്റാസ് പോലീസ് അന്വേഷണം തുടരവെ, അപകടകരമാം വിധത്തില്‍ നീല കാര്‍ ഓടിച്ചുപോയതായും സംഭവസ്ഥലത്തുനിന്ന് ഒരു മൈല്‍ ദൂരത്തായി അശ്രദ്ധമായ രീതിയില്‍ കാര്‍ പാര്‍ക്ക് ചെയ്തതായും വിവരം ലഭിച്ചു.

 പ്രദേശത്തെ മൂന്നോളം വാഹനങ്ങളില്‍ കാര്‍ ഇടിച്ച ശേഷമായിരുന്നു രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അന്വേഷണത്തില്‍ കാറിടിച്ച് മരിച്ചത് അഞ്ജന ഹരി (35) എന്ന് കണ്ടെത്തുകയായിരുന്നു. വിശദാന്വേഷണത്തില്‍ കൊല്ലപ്പെട്ട ആന്‍ മേരി മാത്യുവും അഞ്ജന ഹരിയും ഉറ്റ സുഹൃത്തുക്കളാണെന്ന് മനസ്സിലായി. 

ബന്ധുക്കളുടെ വിശദമായ മൊഴിയെടുപ്പിന് ശേഷമാണ് അനിതയിലേക്ക് അന്വേഷണ സംഘം എത്തിയത്. ഇവരുടെ ഒപ്പംതന്നെ ഉണ്ടായിരുന്ന ഉറ്റ സുഹൃത്തായ അനിത ബേബിയാണ് ക്രൂര കൃത്യത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും കുറ്റപത്രത്തില്‍ പറയുന്നു.


പ്രതിയെപ്പറ്റി സൂചന ലഭിച്ച പോലീസ്, പാര്‍ക്കിനരികെ നിര്‍ത്തിയിട്ട വാഹനത്തിനരികെ ചെന്നപ്പോള്‍ കൈകാലുകളില്‍ ചോര പുരണ്ടനിലയില്‍ വാഹനത്തിനകത്ത് അനിത ബേബിയെ കണ്ടെത്തുകയായിരുന്നു. പരസ്പരവിരുദ്ധമായിട്ടായിരുന്നു അനിത സംസാരിച്ചിരുന്നത്. 

ചോദ്യങ്ങളോടൊന്നും പ്രതികരിച്ചിരുന്നില്ല. ദേഹത്ത് പരിക്കുകളും കാലുകളിലടക്കം ചോരപ്പാടുകളും ഉണ്ടായിരുന്നുവെന്ന് പോലീസ് കോടതി രേഖകളില്‍ പറയുന്നു.
അഞ്ജന കാറിനരികത്തുകൂടി പോകുമ്പോള്‍ പ്രതി കാര്‍ പെട്ടെന്ന് മുമ്പോട്ട് ഓടിച്ചു പോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 

സംഭവദിവസം രാവിലെ ഏകദേശം 10:30-നും 11:40-നും ഇടയില്‍ അനിത ബേബി ആന്‍ മേരിയുടെ വീട്ടിലുണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് അഞ്ജന കൊല്ലപ്പെട്ടതെന്നാണ് വിവരം.


സംഭവം നടന്ന സമയത്ത് വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ആരാണ് ഇത് ചെയ്തത് എന്ന കാര്യം വ്യക്തമല്ല. ലഭ്യമായ സിസിടിവി ദൃശ്യങ്ങളില്‍ അനിതയുടെ ചെരിപ്പിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. അറസ്റ്റിലാകുന്ന സമയത്ത് ഇവയായിരുന്നു അനിത ധരിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.


പ്രതിയുടെ പാന്റില്‍നിന്ന് ലഭിച്ച രക്തക്കറയും പോലീസ് പരിശോധിച്ചു. ഇത് കൊല്ലപ്പെട്ടവരുടേതാണെന്നാണ് പോലീസ് നിഗമനം. കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

രാവിലെ ആന്‍ മേരി മാത്യുവിന്റെ വീട്ടില്‍ അനിത ബേബി ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതിന്റെ മൊബൈല്‍ ലൊക്കേഷന്‍ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web